ജറുസലം: അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്നാല്‍ കടുത്ത തിരിച്ചടികള്‍ ഉണ്ടാകുമെന്ന് പാലസ്തീന് മുന്നറിയപ്പുമായി ഇസ്രയേല്‍. ആക്രമണം നടത്തുന്നവര്‍ ഇനി കരയുന്ന നാളുകളാണെന്ന് പ്രധാനമന്ത്രിയായി സ്ഥാനമേറ്റടുത്ത ഉടന്‍ ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഗാസയെ മുന്‍ നിര്‍ത്തിയുള്ള യുദ്ധം അവസാനിപ്പിക്കുക. അല്ലെങ്കില്‍ ഹമാസും പാലസ്തീന്‍ ജിഹാദി വിഭാഗവും വലിയ വില കൊടുക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

മൂന്നു തിരഞ്ഞെടുപ്പിനു ശേഷവും തുടര്‍ന്ന അനിശ്ചിതത്വത്തിനൊടുവിലാണ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ച്‌ ഇസ്രയേല്‍ പ്രധാനമന്ത്രിയായി ബെന്യാമിന്‍ നെതന്യാഹു അധികാരമേറ്റത്. ഇതിനിടെ അതിര്‍ത്തിയില്‍ പാലസ്തീന്‍ ആക്രമണം നടത്തിയിരുന്നു. ഇതോടെയാണ് അന്ത്യശാസനവുമായി നെതന്യാഹു രംഗത്തെത്തിയത്. ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവും മുന്‍ സൈനികമേധാവിയുമായ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സും അതിര്‍ത്തിയിലെ ആക്രമണത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

നെതന്യാഹു സര്‍ക്കാരിലെ വിദേശകാര്യമന്ത്രി ഗാന്റ്‌സിന്റെ പാര്‍ട്ടിയിലെ ഗാബി അഷ്‌കെനാസിയാണ് . ലിക്കുഡ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ ഇസ്രയേല്‍ കാറ്റ്‌സ് ധനമന്ത്രി. യാറിവ് ലെവിനാണു പാര്‍ലമെന്റ് സ്പീക്കര്‍. അധിനിവേശ വെസ്റ്റ് ബാങ്കിലെ പാര്‍പ്പിടകേന്ദ്രങ്ങള്‍ ഇസ്രയേലിനോടു ചേര്‍ക്കുന്നതു പുതിയ സര്‍ക്കാരിന്റെ അജന്‍ഡയായി നെതന്യാഹു ഉദ്ഘാടനപ്രസംഗത്തില്‍ പ്രഖ്യാപിച്ചു.