1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുര ജില്ലയിൽ ആദ്യമായി കണ്ടെത്തിയ അപൂർവ വൈറസ് ഗുജറാത്തിൽ വീണ്ടും വില്ലനായി എത്തിയിരിക്കുകയാണ്. ജൂലൈ 10ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത രോഗം ഇതിനോടകം എട്ട് കുട്ടികളുടെ ജീവനെടുത്തു കഴിഞ്ഞു. രോഗബാധയുള്ളതായി സംശയിക്കുന്ന ആളുകളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്.

ഗുജറാത്തിലെ സാബർകാന്ത ജില്ലയിലെ ഹിമത്‌നഗർ സിവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിനു പുറമെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ചിലരെയും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ചാന്ദിപുര വൈറസിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 2017 ൽ അതീവ കരുതൽ വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ഇന്ത്യയിൽ മാത്രമല്ല, ഏഷ്യയിലെയും ആഫ്രിക്കയിലെയും മറ്റ് രാജ്യങ്ങളിലും ചാന്ദിപുര വൈറസിനെ കണ്ടെത്തിയിട്ടുണ്ട്.

ചാന്ദിപുര വൈറസിന്റെ ഏറ്റവും പ്രധാനപ്പെട്ട വാഹകർ കൊതുകുകളാണ്. മരുഭൂമി പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ചിലയിനം മണൽ ഈച്ചകളും ഈ വൈറസിനെ വഹിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രാണികളുടെ ഉമിനീർഗ്രന്ഥിയിൽ വസിക്കുന്ന ഈ വൈറസുകൾ പ്രാണികളുടെ കടിയേൽക്കുന്നതിലൂടെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും എത്തുന്നു.പ്രധാനമായും കുട്ടികളെ ബാധിക്കുന്ന ചാന്ദിപുര വൈറസ് പേവിഷബാധയ്ക്കു കാരണമാകുന്ന ലൈസ്സവൈറസിന്റെ കുടുംബത്തിൽ പെടുന്ന റാബ്‌ഡോവിരിഡെ വിഭാഗത്തിലുള്ളവയാണ്.

2003-2004 കാലഘട്ടത്തിൽ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ചാന്ദിപുര വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ രാജ്യം സാക്ഷ്യം വഹിച്ചത് 322 കുട്ടികളുടെ മരണത്തിനാണ്. 15 വയസിന് താഴെയുള്ള കുട്ടികളെയാണ് അന്ന് വൈറസ് ബാധിച്ചത്. ആന്ധ്രയിൽ 183, മഹാരാഷ്ട്രയിൽ 114, ഗുജറാത്തിൽ 24 എന്നിങ്ങനെയായിരുന്നു മരണസംഖ്യ.

കടുത്ത പനി, മലബന്ധം, വയറിളക്കം, ഛർദി, ഹൃദയാഘാതം തുടങ്ങിയവയാണ് ചാന്ദിപുര വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. കഠിനമായ വൈറൽ അണുബാധ കോമയിലേക്കും മരണത്തിലേക്കും നയിച്ചേക്കാം. വൈറസ് ബാധിച്ചവരുടെ മരണത്തിന്റെ പ്രാഥമിക കാരണം മസ്തിഷ്കകോശങ്ങളുടെ നാശത്തിന് കാരണമാകുന്ന എൻസെഫലൈറ്റിസാണ്. എൻസെഫലൈറ്റിസിനോടൊപ്പം അതിവേഗം മൂർച്ഛിക്കുന്ന അണുബാധ 24 മുതൽ 48 മണിക്കൂറിനുള്ളിൽ മരണത്തിലേക്കു നയിക്കുന്നു.

ചാന്ദിപുര വൈറസ് ബാധയെ ഫലപ്രദമായി ചെറുക്കാനുള്ള ചികിത്സാ രീതികളോ വാക്‌സിനേഷനുകളോ നിലവില്‍ കണ്ടെത്തിയിട്ടില്ല. രോഗബാധയെ തുടർന്നുണ്ടാകുന്ന മസ്തിഷ്ക മരണത്തെ ചെറുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയായി തുടരുന്നത്. കടുത്ത പനിയിൽ തുടങ്ങുന്ന അണുബാധ മിക്ക സാഹചര്യങ്ങളിലും അതിവേഗം തന്നെ വൃക്കകളുടെയും കരളിന്റെയും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

ഗ്രാമപ്രദേശങ്ങളിലും ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലുമാണ് രോഗകാരിയായ വൈറസിന്റെ വാഹകരെ പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. മുൻകരുതൽ നടപടിയെന്ന നിലയിൽ, 26 റെസിഡൻഷ്യൽ സോണുകളിലായി 8,600 വീടുകളിലെ 44,000 പേരെ ഗുജറാത്ത് ആരോഗ്യ അധികൃതർ രോഗബാധയുണ്ടോ എന്നറിയുന്നതിനായി പരിശോധിച്ചിട്ടുണ്ട്.