ആലപ്പുഴ: കൊവിഡ് ബാധിച്ച്‌ ഇന്നലെ ആലപ്പുഴയില്‍ മരിച്ച ജോസ്‌ജോയിയുടെ മൃതദേഹം സംസ്‌കരിച്ചു.കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ താമസിച്ചതിനെ തുടര്‍ന്നാണ് സംസ്‌കാര ചടങ്ങുകള്‍ വൈകിയത്.പുത്തന്‍ തെരുവ് സെന്റ് ഇഗ്‌നേഷ്യസ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്.

എന്നാല്‍ ഇവിടെ അഞ്ചടിയില്‍ കൂടുതല്‍ കുഴിക്കാനാവാത്ത അവസ്ഥയായിരുന്നു. വെള്ളക്കെട്ടും മറ്റു പ്രശ്‌നങ്ങളും ഉണ്ടാകുമെന്നതും പ്രതിസന്ധിയായി. തുടര്‍ന്ന്, സംസ്‌കാരം നടത്താന്‍ ഉചിതമായ സ്ഥലം പഞ്ചായത്ത് പരിധിയില്‍ ഇല്ലെന്ന് പാണ്ടനാട് പഞ്ചായത്ത് സെക്രട്ടറി ചെങ്ങന്നൂര്‍ ആര്‍ഡിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.പിന്നീടാണ് ആലപ്പുഴ നഗരസഭയ്ക്ക് കീഴിലെ പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്താന്‍ ധാരണയായത്.

വിദേശത്തായിരുന്ന ജോസ് ജോയി അബുദാബിയിലായിരുന്നു. ഇവിടെ നിന്നാണ് നാട്ടിലെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ചികിത്സക്കിടെ ജോസ് ജോയി ഇന്നുച്ചയോടെയായിരുന്നു മരിച്ചത്. കൊവിഡ് നിരീക്ഷണത്തിലായിരുന്ന ജോസ് ജോയിയുടെ ഒരു ഫലം പുറത്തുവരാനുണ്ടായിരുന്നു. അതുലഭിച്ചതോടെയാണ് കൊവിഡായിരുന്നുവെന്നു വ്യക്തമായത്.