തിരുവനന്തപുരം: ഈവര്‍ഷം സാധാരണയിലേറെ മഴയും ഓഗസ്റ്റില്‍ അതിവര്‍ഷവുമുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് അടിയന്തരതയാറെടുപ്പ് നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിനെതിരേ പോരാടുന്ന കേരളത്തിനു കാലാവസ്ഥ മറ്റൊരു ഗുരുതരവെല്ലുവിളിയാകും.

കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പദ്ധതി തയാറാക്കി. വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനായി ഏറ്റെടുക്കല്‍ നടപടികളാരംഭിച്ചു. കോവിഡ് ഭീഷണിയുള്ളതിനാല്‍, ഒഴിപ്പിക്കപ്പെടുന്നവരെ ഒന്നിച്ച്‌ പാര്‍പ്പിക്കാനാവില്ല.

നാലുതരം കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നാണു ദുരന്തനിവാരണഅതോറിറ്റിയുടെ അഭിപ്രായം. പൊതുവായ കെട്ടിടം, വയോധികര്‍ക്കും രോഗികള്‍ക്കും പ്രത്യേകകെട്ടിടം, കോവിഡ് രോഗലക്ഷണമുള്ളവര്‍ക്കു വേറേ, വീടുകളില്‍ സമ്ബര്‍ക്കവിലക്കിലുള്ളവര്‍ എന്നിങ്ങനെ. ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഒഴുക്ക് തടസപ്പെടാതിരിക്കാന്‍ നദികളിലെയും തോടുകളിലെയും ചാലുകളിലെയും എക്കലും മാലിന്യവും മഴയ്ക്കു മുമ്ബ് നീക്കാന്‍ നടപടിയാരംഭിച്ചു. ശേഷിക്കുന്ന ജോലികള്‍ രണ്ടാഴ്ചയ്ക്കകം തീര്‍ക്കണം.

അണക്കെട്ടുകളിലെ സ്ഥിതി തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ട്. ഇടുക്കി ഉള്‍പ്പെടെ വലിയ അണക്കെട്ടുകളൊന്നും തുറക്കേണ്ടിവരില്ല. സര്‍ക്കാരിന്റെ സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അടിയന്തരമായി ദുരന്തപ്രതികരണപരിശീലനം നല്‍കാന്‍ നിര്‍ദേശിച്ചു. ദുരന്തനിവാരണ അതോറിറ്റിക്കായിരിക്കും ഇതിന്റെ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു.