വാഷിംഗ്‌ടണ്‍: ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ തികച്ചും പ്രകോപനപരമെന്ന് വിശേഷിപ്പിച്ച്‌ അമേരിക്ക.

ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിനിടയിലാണ് ഇന്ത്യയെ പിന്തുണച്ച്‌ അമേരിക്ക രംഗത്തെത്തുന്നത്. ബീജിംഗിന്‍റെ നിലപാടുകള്‍ പ്രകോപനപരവും അസ്വസ്ഥതയുളവാക്കുന്നതുമാണെന്നും ഒരു മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞ ആലിസ് വെല്‍സ് പ്രതികരിച്ചു. ലഡാക്കിലെ ഇന്ത്യാ- ചൈനാ സംഘര്‍ഷം നിലനില്‍ക്കുന്നതിനെക്കുറിച്ചായിരുന്നു അവരുടെ പരാമര്‍ശം.

ചൈനയുടെ കടന്നു കയറ്റ൦ വരാനിരിക്കുന്ന എന്തിന്‍റേയോ സൂചനയെന്ന് അമേരിക്ക ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ദക്ഷിണ ചൈനാക്കടലിലായാലും ഇന്ത്യയുടെ അതിര്‍ത്തിയിലായാലും ചൈനയുടെ പ്രകോപനങ്ങളും അസ്വസ്ഥജനകമായ പെരുമാറ്റവും അമേരിക്ക കാണുന്നുണ്ട്. ചൈനയുടെ കടന്നുകയറ്റങ്ങള്‍ എല്ലായ്പ്പോഴും വെറുതെ മാത്രമാകില്ലെന്ന് തെളിയിക്കുന്നതാണ് അതിര്‍ത്തിയിലെ സംഭവങ്ങള്‍. വിയറ്റ്നാം, മലേഷ്യ, ഫിലിപ്പൈന്‍സ്, ബ്രൂണെ തുങ്ങിയ രാജ്യങ്ങളുടെ അവകാശങ്ങളെ മറികടന്ന് ദക്ഷിണ ചൈനാ കടലില്‍ പരമാധികാരം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന.

“കിഴക്കന്‍ ചൈനാ കടലിലും ഇതുതന്നെയാണ് അവസ്ഥ. ഇവിടത്തെ നിരവധി ദ്വീപുകളില്‍ ചൈന സൈനിക താവളങ്ങള്‍ സജ്ജമാക്കി. ഈ ഭാഗങ്ങളില്‍ ധാതു നിക്ഷേപവും വാതക നിക്ഷേപവുമുള്ളതിനൊപ്പം ആഗോള സമുദ്ര ഗതാഗതത്തിന്‍റെ നിര്‍ണായക ഭാഗം കൂടിയാണ്. അതിനാല്‍ എല്ലാവര്‍ക്കും പ്രയോജനം നല്‍കുന്ന അന്താരാഷ്ട്ര സംവിധാനമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അല്ലാതെ ചൈനയ്ക്ക് മേല്‍ക്കോയ്മയുള്ള സംവിധാനത്തെയല്ല”, ആലിസ് വെല്‍സ് പറഞ്ഞു.

ലഡാക്കിലും സിക്കിമിലും ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ അടുത്തിടെ ഏറ്റുമുട്ടിയിരുന്നു. ഇതിനുശേഷ൦ ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.

ചൈണ പാങ്കോംഗ് സോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ സാന്നിധ്യം സൈനികരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും തടാകത്തിലേക്ക് കൂടുതല്‍ ബോട്ടുകള്‍ എത്തിക്കുകയും ചെയ്തിരിയ്ക്കുകയാണ്. ഇരു രാജ്യങ്ങളും ഈ പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചിരിയ്ക്കുകയാണ്.