ഉംപുന്‍ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ച പശ്ചിമബംഗാള്‍ സാധാരണ നിലയിലേയ്ക്ക് മാറി കൊണ്ടിരിക്കുന്നു. ഇന്നലെ മുതല്‍ കാര്യമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചുഴലിക്കാറ്റ് ദുരിതം വിതച്ച പശ്ചിമ ബംഗാളിലും ഒഡീഷയിലും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തി. പശ്ചിമ ബംഗാളിന് 1000 കോടിയും ഒഡീഷയ്ക്ക് 500 കോടിയും സഹായധനം പ്രഖ്യാപിച്ചു.

പശ്ചിമ ബംഗാളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. എന്നാല്‍ റോഡ്, കുടിവെള്ളം, ടെലിഫോണ്‍,വൈദ്യുതി ബന്ധങ്ങള്‍ പൂര്‍ണ്ണമായും പുനസ്ഥാപിക്കാനായിട്ടില്ല. തകര്‍ന്ന റോഡുകളില്‍ 50% മാത്രമേ പുനസ്ഥാപിക്കാന്‍ കഴിഞ്ഞുള്ളൂ. വൈദ്യുതി പൂര്‍വ്വസ്ഥിതിയില്‍ ലഭിക്കണമെങ്കില്‍ രണ്ടോ മൂന്നോ ദിവസം എടുത്തേക്കും. പലയിടങ്ങ ളിലും കുടിവെള്ള വിതരണം തുടങ്ങാനായിട്ടില്ല. ദുരന്തമേഖലയിലെ 70 ശതമാനം ടെലിഫോണുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് ദിവസമായി തുടരുന്ന സ്തംഭനാവസ്ഥയില്‍ പ്രതിഷേധിച്ച്‌ കൊല്‍ക്കത്ത നഗരത്തില്‍ ജനങ്ങള്‍ പ്രകടനം നടത്തി.

സംസ്ഥാനത്തെ 14 ജില്ലകളില്‍ വന്‍തോതില്‍ കൃഷി നശിച്ചു. ഹുഗ്ളി, ബിര്‍ബൂം ജില്ലകളില്‍ മാത്രം 1000 കോടിയുടെ കൃഷി നശിച്ചു. ചുഴലിക്കാറ്റില്‍ നൂറുകണക്കിന് വീടുകളാണ് തകര്‍ന്നത്. അതേ സമയം, ദുരന്തത്തെ നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ 5 ലക്ഷം യൂറോ പശ്ചിമബംഗാളിന് അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സംസ്ഥാനത്തെ ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചു. ബംഗാളിന് 1000 കോടിയുടെ ധനസഹായമാണ് മോദി പ്രഖ്യാപിച്ചത്. പിന്നീട് ഒഡീഷയിലെത്തിയ പ്രധാനമന്ത്രി, മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. 500 കോടിയുടെ ധനസഹായം അദ്ദേഹം പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ ഫലപ്രദമായി നേരിട്ട സര്‍ക്കാരിനെയും ജനങ്ങളെയും പ്രധാന മന്ത്രി അഭിനന്ദിച്ചു.