തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ലോഡിന് ശേഷം കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച്‌ കോളേജ് വിദ്യാഭ്യാസ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.
എല്ലാ കോളേജുകളും ജൂണ്‍ ഒന്നിനു തന്നെ തുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം, റഗുലര്‍ ക്ലാസ്സുകള്‍ ആരംഭിക്കാന്‍ കഴിയുന്നതു വരെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്താം.

അദ്ധ്യാപകര്‍ അക്കാദമിക് കലണ്ടര്‍ അനുസരിച്ച്‌ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കാളികളാകുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം, ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെയും കൃത്യമായ ഹാജര്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും യഥാസമയം ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ ശ്രദ്ധിക്കണം. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടത്.

സര്‍വകലാശാല പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണം, ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുളള നടപടി കൈക്കൊള്ളണം, ഓണ്‍ലൈന്‍ പഠനരീതിക്ക് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിക്‌ടേഴ്‌സ് ചാനല്‍ പോലെ ടിവി/ഡി.ടി.എച്ച്‌/റേഡിയോ ചാനല്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിനുളള സാധ്യതകള്‍ പരിശോധിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.