ഒരു കോവിഡ് 19 രോഗിയുടെ തുമ്മല്‍ എത്രമാത്രം വൈറസുകളെ അന്തരീക്ഷത്തില്‍ വ്യാപിപ്പിക്കുമെന്നറിയുമോ? കോവിഡ് രോഗിയുടെ ഒരു മില്ലി ഉമിനീരില്‍ ദശലക്ഷക്കണക്കിന് കൊറോണ വൈറസ്കണങ്ങളുടെ സാന്നിധ്യമുണ്ടാവാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതു കൊണ്ട് തന്നെ മാസ്ക് ധരിക്കുന്നത് മികച്ചൊരു പ്രതിരോധ മാര്‍ഗമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ കൊറോണക്കാലത്ത് മാസ്ക് ധരിക്കുന്നത് ശീലമാക്കുന്നതിലൂടെ രോഗപ്രതിരോധത്തിനുള്ള വലിയ സാധ്യത യാണ് തുറന്നു കിട്ടുന്നതെന്ന് ഹോങ് കോങ് യൂനിവേഴ്സിറ്റി പ്രഫസറായ മൈക്രോബയോളജിസ്റ്റ് യുവാങ് ക്വോക്ക് യുങ് പറയുന്നു.

“കോവിഡ് രോഗിയുടെ ഒരു മില്ലി ഉമിനീരില്‍ ദശലക്ഷക്കണക്കിന് കോവിഡ് വൈറസ്കണങ്ങളുടെ സാന്നിധ്യമുണ്ടാകും. ഒരു വൈറസ് കണികക്ക് ഒരാളെ രോഗബാധിതനാക്കാന്‍ ആകില്ല. കോവിഡ് രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യവാനായ ഒരാളെ രോഗം ബാധിക്കാന്‍ 40 മുതല്‍ 200 രോഗാണുക്കള്‍ മതി. ഇത്രയും വൈറസ് കണികകള്‍ മൂക്കിലൂടെയോ വായിലൂടെയോ ശ്വാസകോശത്തിലേക്ക് എത്തുമ്ബോഴാണ് അണുബാധയുണ്ടാകുന്നത് ” – അദ്ദേഹം പറയുന്നു.

സാര്‍സ് – 2003നെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് പ്രഫ. യുവാങ് ക്വോക്ക് യുങ്. മുന്‍കാല അനുഭവം മുന്‍നിര്‍ത്തി ചില ഏഷ്യന്‍ രാജ്യങ്ങള്‍ മാസ്ക് ധരിക്കുന്നത് പോലെയുള്ള വ്യക്തിശുചിത്വമാര്‍ഗങ്ങള്‍ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പാക്കി വരുന്നുണ്ട്. എന്നാല്‍, അത്തരം ശീലങ്ങളില്ലാത്ത അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും തിരിച്ചടികള്‍ ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തായ്വാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി പലതരം രോഗവ്യാപനങ്ങളെ നേരിട്ടവയാണ്. അതുകൊണ്ടാണ് ഇനി വരുംകാലങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള തിരിച്ചടികളെ നേരിടുന്നതിന്റെ ഭാഗമായി മാസ്ക് ധരിക്കുന്നത് പോലെയുള്ള വ്യക്തിശുചിത്വമാര്‍ഗങ്ങള്‍ അവിടെ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്.

അത് ലോകത്തെ എല്ലാവരും പ്രാവര്‍ത്തികമാക്കണമെന്നാണ് പ്രഫ. യുവാങ് ക്വോക്ക് യുങിന്റെ അഭിപ്രായം. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും മാസ്ക് ധരിക്കുന്നത് നല്ലതാണ്. മറ്റൊരാളുടെ രോഗാണു നിങ്ങളിലേക്കും തിരിച്ചും വ്യാപിക്കുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും.

രോഗത്തിന് ഫലപ്രദമായ പ്രതിരോധ മരുന്നോ ചികിത്സയോ ഇല്ലാത്ത സാഹചര്യത്തില്‍ മാസ്ക് കൊണ്ട് വായയും മൂക്കും മറയ്ക്കുന്നത് ഇത്തരം പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ സഹായിക്കും. അധികസുരക്ഷ വേണ്ടവര്‍ക്ക് എന്‍-95 മാസ്കുകളും അല്ലാത്തവര്‍ക്ക് സാധാരണ സര്‍ജിക്കല്‍ മാസ്കുകളും ധരിക്കാമെന്നും പ്രഫ. യുവാങ് ക്വോക്ക് യുങ് ചൂണ്ടിക്കാട്ടുന്നു.

മാസ്ക് ധരിക്കണോ വേണ്ടയോ എന്ന് ചര്‍ച്ച നടത്തി സമയം കളഞ്ഞതാണ് അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും കാട്ടിയ അബദ്ധമെന്ന് ചൈനീസ് സ​​െന്‍റര്‍ ഫൊര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ജനറല്‍ ജോര്‍ജ് ഗാവോ അഭിപ്രായപ്പെട്ടു.

“ഒരാള്‍ സംസാരിക്കുമ്ബോള്‍ പോലും ധാരാളം ഉമിനീര്‍ പുറത്തു വരുന്നുണ്ട്. അന്തരീക്ഷത്തില്‍ ധാരാളം വൈറസുകള്‍ പടരാന്‍ അത് മതി. ഇത് തടയാന്‍ മാസ്ക് മികച്ച ആയുധമാണ് ” – ചൈനയുടെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം പറയുന്നു. അതേസമയം, മാസ്ക് ധരിക്കുന്നയാള്‍ രോഗി ആണെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്നത് ഇത്തരം ശീലങ്ങള്‍ നടപ്പാക്കുന്നതില്‍ തിരിച്ചടി ആകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഐ.സി.യുവിലെ ചെരുപ്പില്‍ രോഗാണു!

കൊറോണ വൈറസ് വായുവിലൂടെ നാല് മീറ്റര്‍ (13 അടി) വരെ ദൂരത്തില്‍ പ്രഭാവമുണ്ടാക്കുമെന്ന് ബീജിങിലെ അക്കാദമി ഓഫ് മിലിട്ടറി മെഡിക്കല്‍ സയന്‍സിലെ ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. വുഹാനിലെ ഹുവോഷെന്‍ഷന്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡിലെയും കോവിഡ് ഐ.സി.യുവിലെയും രോഗികളുടെ സാമ്ബിളുകള്‍ ശേഖരിച്ചായിരുന്നു ഗവേഷണം. പ്രതലത്തിലെയും വായുവിലെയും സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു. വൈറസുകള്‍ നിലത്ത് നിന്നാണ് കണ്ടെത്തിയത്. രോഗികള്‍ തുമ്മിയപ്പോഴും ചുമച്ചപ്പോഴും പുറത്തു വരുന്ന വൈറസ് പ്രതലത്തിലാണ് വീഴുക. ഗുരുത്വാകര്‍ഷണം മൂലമാകാം ഇത്.

എപ്പോഴും തൊടുന്ന പ്രതലങ്ങളില്‍ സ്പര്‍ശിക്കമ്ബോള്‍ കരുതല്‍ വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്ബ്യൂട്ടര്‍ മൗസ്, മാലിന്യക്കൊട്ട, വാതില്‍പ്പിടി എന്നിവിടങ്ങളിലൊക്കെ വൈറസ് സാന്നിധ്യം കണ്ടെത്തി. ഐ.സിയുവിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ചെരുപ്പില്‍ പോലും വൈറസ് ഉണ്ടായിരുന്നെന്ന് യു.എസ് സ​​െന്‍റര്‍ ഫൊര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ ജേര്‍ണലായ എമേര്‍ജിങ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.