കൊച്ചി: ഓപ്പറേഷന്‍ സമുദ്രസേതുവിന്‍റെ ഭാഗമായി പ്രവാസികളെ തിരികെ എത്തിക്കുന്നതിന് യാത്ര തിരിച്ചിരുന്ന ഇന്ത്യന്‍ നാവിക സേനയുടെ രണ്ടാമത്തെ കപ്പല്‍ വൈകിട്ട് എഴു മണിക്ക് കൊച്ചിയിലെത്തും.

സംസ്ഥാനത്തേക്ക് മൂന്നു വിമാനങ്ങളിലും ഇന്ന് പ്രവാസികളെത്തും. പതിനേഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 202 യാത്രാക്കാരുമായാണ് മാലിദ്വീപില്‍ നിന്നു ഐഎന്‍എസ് മഗര്‍ ഏഴു മണിക്ക് കൊച്ചി തുറമുഖത്തെത്തുന്നത്.

യാത്രക്കാരില്‍ 24 സ്ത്രീകളാണ്. ഗര്‍ഭിണികളും ചികിത്സയിലുളളവരുമായി 18 പേരും മൂന്നു കുട്ടികളും സംഘത്തിലുണ്ട്. യാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ മലയാളികളാണ്, 93 പേര്‍‍. തമിഴ്നാട്ടില്‍ നിന്നുളള 81 പേരും സംഘത്തിലുണ്ട്.

കൊച്ചിയിലെത്തുന്നവരെ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റും.ബാക്കിയുള്ളവരെ വീടുകളിലേക്കും നിരീക്ഷണ കേന്ദ്രത്തിലേക്കും എത്തിക്കാനായി ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.