തിരുവന്തപുരം: ലോക്ക് ഡൗണിന്റെ ഭാഗമായി റോഡില്‍ വിന്യസിച്ചിരിക്കുന്ന പൊലിസുകാരെ അണുവിമുക്തരാക്കാന്‍ വേറിട്ട സംവിധാനവുമായി കേരളാ പൊലിസ്. പൊലിസുകാര്‍ പിന്‍വാതിലിലൂടെ പ്രവേശിച്ച്‌ ബസിനുള്ളിലൂടെ കടന്ന് മുന്നില്‍ എത്തുന്ന സമയത്തിനുളളില്‍ അവരെ പൂര്‍ണമായും അണുവിമുക്തരാക്കാന്‍ സംവിധാനത്തിന് കഴിയും.

മൊബൈല്‍ സാനിറ്റേഷന്‍ ബസ് എന്നു പേരിട്ടിരിക്കുന്ന സംവിധാനം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.

പൊലിസുകാരെ വിന്യസിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളില്‍ എത്തുന്ന ഈ ബസില്‍ അണുനാശിനി തളിക്കാനുളള സംവിധാനമുണ്ട്. എല്ലാ ജില്ലകളിലും ഈ സൗകര്യം ഉടന്‍ നിലവില്‍ വരും. തുടര്‍ച്ചയായ ജോലിക്കിടെ പൊലിസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ഡി.ജി.പി പറഞ്ഞു.