ഞായറാഴ്ചകളിലും പ്രധാന ദിവസങ്ങളിലും ഒരു ഏകീകൃത കുര്‍ബാനയെങ്കിലും അര്‍പ്പിച്ചാല്‍ ജനാഭിമുഖ കുര്‍ബാന തുടരാമെന്നാണ് സര്‍ക്കുലര്‍. നാളെ മുതല്‍ ഒരു ഏകീകൃത കുര്‍ബാനയെങ്കിലും അര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. താല്‍കാലിക സമവായമെന്ന നിലയ്ക്കാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂരും ചേര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഏകീകൃത കുര്‍ബാന ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു.

സിനഡ് ഇനി തീരുമാനമെടുക്കുമ്പോള്‍ കാനോനിക സമിതികളുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കുലറില്‍ ഉറപ്പ് നല്‍കുന്നുണ്ട്. ഏകീകൃത കുര്‍ബാന നടപ്പാക്കാത്തതില്‍ മാര്‍പാപ്പ വേദനിക്കുന്നുണ്ടെന്നും വീഡിയോ സന്ദേശത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര സഭയാകാം എന്ന വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറയുന്നു.

സര്‍ക്കുലര്‍ അംഗീകരിക്കാനാണ് വിമത വൈദികരുടെയും അല്‍മായ മുന്നേറ്റത്തിന്റെയും തീരുമാനം. നാളെ മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കിയില്ലെങ്കില്‍ വൈദികരെ പുറത്താക്കുമെന്നായിരു ആദ്യം പുറത്തിറക്കിയ സര്‍ക്കുലര്‍.