കുവൈത്തിലെ ദുരന്തത്തിൽ(Kuwait building fire) 24 മലയാളികൾ(Malayalis)  മരിച്ചെന്ന ‌അനൗദ്യോ​ഗിക വിവരം പങ്കിട്ട് നോർക്ക സിഇഒ(NORKA CEO). ഇവരില്‍ 19 പേരെ തിരിച്ചറിഞ്ഞു. എന്നാൽ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്ന് നോർക്ക സിഇഒ അജിത് വ്യക്തമാക്കി. ‌തിരിച്ചറിയാത്ത മൃതദേഹങ്ങളുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. കൂടുതൽ മലയാളികൾ മരിച്ചതായുള്ള വിവരം കുവൈത്തിലെ നോര്‍ക്ക ഡെസ്‌കില്‍നിന്നാണ് ലഭിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേ​ഗം നാട്ടിലെത്തിക്കാനുളള നടപടികൾ പുരോ​ഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

പത്തനംതിട്ട ജില്ലയിലെ സജു വർ​ഗീസ്, തോമസ് ഉമ്മച്ചൻ, സിബിൻ ടി എബ്രഹാം,മുരളീധരൻ നായർ, കൊല്ലം ജില്ലയിലെ ഷമീർ, ആകാശ്, ലൂക്കോ‌സ്, സാജൻ ജോർജ്, കോട്ടയത്തെ സ്റ്റെഫിൻ എബ്രഹാം, ശ്രീഹരി പ്രസാദ്, ഷിബു വർ​ഗീസ്, കാസർകോട് ജില്ലയിലെ രഞ്ജിത്ത്, കേളു പൊന്മുലേരി, മലപ്പുറം ജില്ലയിലെ നൂഹ്, ബാഹുലേയൻ, ഡെനി റാഫേൽ(എറണാകുളം), കണ്ണൂർ ​ജില്ലയിലെ വിശ്വാസ് കൃഷ്ണ എന്നിവരാണ് മരിച്ചത്.

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു. മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാർ പ്രതിനിധിയായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തരമായി കുവൈത്തിലേക്ക് പോകും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബുവും മന്ത്രിക്കൊപ്പം ഉണ്ടാകും. മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍, പരിക്കേറ്റ മലയാളികളുടെ ചികിത്സ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനം അടക്കമുള്ള ചുമതലകളാണ് ഇവർക്ക് നൽകിയിരിക്കുന്നത്.