ചിത്രവേദ റീൽസിൻ്റേയും ജെകെആര്‍ ഫിലിംസിൻ്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും നിര്‍മ്മിച്ച് സംവിധായകനായ സുനിൽ കാരന്തൂർ ഒരുക്കുന്ന ‘കേക്ക് സ്റ്റോറി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തലശ്ശേരിയിൽ വച്ച് റിലീസ് ചെയ്തു. കെ.പി മോഹനന്‍ എം എല്‍ എ, ബാബു ആന്റണി, അശോകന്‍, മേജര്‍ രവി, സുനില്‍ കാരന്തൂര്‍, ജയന്തകുമാര്‍ അമൃതേശ്വരി, വേദ സുനില്‍, ബിന്ദു സുനില്‍, സാജു കൊടിയന്‍, റോബിന്‍ തിരുമല, എംഎസ് അയ്യപ്പന്‍ നായര്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയില്‍ ആദ്യമായി കേക്ക് ഉണ്ടാക്കിയ മാമ്പള്ളി കുടുംബത്തിലെ അംഗങ്ങളായ രേണുക ബാലയും പ്രകാശന്‍ മാമ്പള്ളിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കെ.പി മോഹനന്‍ എം എല്‍ എ-യാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. വേദിയില്‍ ദീപം തെളിയിച്ചത് ബാണത്തൂർ വാസുദേവൻ നമ്പൂതിരി, മേജർ രവി, ബാബു ആൻ്റണി, ജയന്തകുമാർ അമൃതേശ്വരി, സിന്ധു ജയന്ത്, കെ.പി മോഹനന്‍ എം എല്‍ എ, റോബിൻ തിരുമല എന്നിവര്‍ ചേര്‍ന്നാണ്.
മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു, ചന്ത, ഭരണകൂടം, ഗാന്ധാരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സുനില്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് കേക്ക് സ്റ്റോറി. സംവിധായകൻ സുനിലിൻ്റെ മകളുമായ വേദ സുനിലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്.
പിന്നണിയില്‍ സ്ത്രീ പ്രാതിനിധ്യം വളരെ കുറവുള്ള മലയാള സിനിമാ മേഖലയില്‍ ഒരു പുത്തന്‍ താരോദയമാകും വേദ സുനില്‍ എന്ന കാര്യം വേദയുടെ പശ്ചാത്തലത്തില്‍നിന്നുതന്നെ വ്യക്തമാണ്. കുട്ടിക്കാലം മുതല്‍ക്കേ അച്ഛന്റെയും ചലച്ചിത്ര നിര്‍മ്മാതാവായ അമ്മ ബിന്ദുവിന്റെയും കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ കണ്ടു വളര്‍ന്ന വേദ അഞ്ചാം ക്ലാസ് വരെ സ്കൂളിലും, തുടര്‍ന്ന് അച്ഛന്‍ സുനില്‍ സ്ഥാപിച്ച മഹാവിശ്വചൈതന്യ ഗുരുകുലത്തിലുമാണ് പഠനം നടത്തിയത്. സ്വന്തം അച്ഛനോടൊപ്പം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയും, മറ്റൊരു ചിത്രത്തില്‍ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് കേക്ക് സ്റ്റോറി. ‘പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും’ എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്. മലയാള തിരക്കഥാ ലോകത്ത് ഒരു പുത്തന്‍ ഉണര്‍വ് നല്‍കാന്‍ വേദയുടെ തിരക്കഥകള്‍ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. ഓണം റിലീസായാണ് കേക്ക് സ്റ്റോറി തീയറ്ററുകളില്‍ എത്തുക എന്നാണ് സൂചന.