വാഷിംഗ്ടണ്‍ : ലോകരാഷ്ട്രങ്ങളില്‍ മരണം വിതയ്ക്കുന്ന കൊറോണ വൈറസിനെ നേരിടാന്‍ ഒന്നിലേറെ വാക്സിനുകളും രാജ്യാന്തര തരത്തില്‍ കൂട്ടായ പരിശ്രമവും വണ്ടിവരുമെന്ന് അമേരിക്കന്‍ ഗവേഷകര്‍. ആരോഗ്യ വിദഗ്ധനായ ആന്റണി ഫൗചി ഉള്‍പ്പെടുന്ന അമേരിക്കന്‍ സംഘമാണ് പൊതുസ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെയുള്ള വാക്സിന്‍ നിര്‍മ്മാണവും ചികിത്സയും ഗവേഷകരും തമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നത്.

ലോകാരോഗ്യ സംഘടനക്കൊപ്പം സിഇപിഐ (Coalition for Epidemic Preparedness Innovations) പോലുള്ള കൂട്ടായ്മകളുടെ ആവശ്യകതയും അമേരിക്കന്‍ ഗവേഷകര്‍ ഊന്നി പറയുന്നുണ്ട്. ലോകമെങ്ങുമുള്ള കോവിഡ് വാക്സിന്‍ നിര്‍മ്മാണത്തിന് സാമ്ബത്തിക സഹായം അടക്കം നല്‍കുന്ന കൂട്ടായ്മയാണ് സിഇപിഐ. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് അടക്കമുള്ളവര്‍ ഈ കൂട്ടായ്മക്ക് സംഭാവന നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള രാജ്യാതിര്‍ത്തികള്‍ക്ക് അപ്പുറമുള്ള കൂട്ടായ്മകള്‍ കോവിഡിനെ നേരിടാന്‍ ആവശ്യമാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

വാക്സിന്‍ നിര്‍മ്മാണത്തിലെ വെല്ലുവിളികളെക്കുറിച്ചും അമേരിക്കന്‍ ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്. ഇപ്പോള്‍ തന്നെ നാല്‍പത് ലക്ഷത്തിലേറെ പേരില്‍ പടര്‍ന്നുപിടിക്കുകയും ലോകത്ത് മൂന്നു ലക്ഷത്തിലേറെ മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്ത മഹാമാരിയെ ഒരു വാക്സിന്‍ കൊണ്ട് മാത്രം തടയാനാവില്ലെന്നതാണ് ഉയരുന്ന പ്രധാന ആശങ്ക. കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിന് ലോകത്തിന്റെ പലഭാഗത്തും സംഭവിച്ച ജനിതക മാറ്റങ്ങളാണ് ഒരു മരുന്നുകൊണ്ട് ഇവയെ ഇല്ലാതാക്കാനാവില്ലെന്ന ആശങ്കക്ക് പിന്നില്‍.

കോവിഡിനെ തുരത്താന്‍ എന്ത് തരത്തിലുള്ള പ്രതിരോധമാണ് മനുഷ്യന് വേണ്ടതെന്നോ ഇത് എത്രകാലം മനുഷ്യനെ കോവിഡില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കുമെന്നോ ഇപ്പോഴും ഗവേഷകര്‍ക്ക് വ്യക്തതയില്ല. പ്രതിരോധ സംവിധാനത്തെ വലിയ തോതില്‍ വാക്സിന്‍ ഉയര്‍ത്തിയാല്‍ അത് പല വൈറസുകളേയും എളുപ്പത്തില്‍ ശരീരത്തിലെത്തിക്കാന്‍ കാരണമാകുന്ന ആന്റിബോഡികള്‍ ഉത്പാദിപ്പിച്ചേക്കാമെന്നും ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും ആശങ്കയുണ്ട്.