ദുബായ്:- കൊറോണ വൈറസിന്റെ ജനിതക ഘടനയെ കുറിച്ച്‌ നടത്തിയ പഠനത്തില്‍ എഴുപതോളം ജനിതക പരിവര്‍ത്തനം വന്ന വൈറസിനെ കണ്ടെത്തി. ഇവയില്‍ 17 എണ്ണത്തെ ഇതിനു മുന്‍പ് എവിടെയും കണ്ടെത്തിയിട്ടില്ല. യുഎഇയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. മുന്‍പ് ഏഷ്യ, യൂറോപ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ കൊവിഡ് രോഗബാധയെ പഠിച്ച്‌ വൈറസിന്റെ ലോകവ്യാപനത്തെ കുറിച്ച്‌ വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചിരുന്നു. യുഎഇ കൊവിഡ് രോഗികളില്‍ നിന്ന് രോഗബാധയുടെ ജനിതക വിവരങ്ങള്‍ നിര്‍ണ്ണയിച്ച്‌ കണ്ടെത്തി പഠനം നടത്തി.

സാമൂഹ്യമാധ്യമങ്ങളില്‍ വന്നിരുന്ന വൈറസിന്റെ വ്യാപനശക്തിയെ കുറിച്ചും മറ്രുമുള്ള വസ്തുതകള്‍ തെറ്റാണെന്നും വൈറസിന് ജനിതക പരിണാമം സംഭവിക്കുന്നത് സ്വാഭാവിക പ്രതിഭാസം മാത്രമാണെന്നും യുഎഇ ഗവേഷകര്‍ മുന്‍പ് കണ്ടെത്തിയിരുന്നു. രോഗത്തെ കുറിച്ച്‌ പഠിക്കുന്ന അഞ്ചോളം വിദഗ്ധരും ശാസ്ത്രജ്ഞരും കൊവിഡ് രോഗ വിദഗ്ധരും ചേര്‍ന്ന് നടത്തിയ വെബിനാറിലാണ് നിര്‍ണ്ണായക കണ്ടെത്തല്‍.ലോകമാകെ കൊവിഡ് രോഗത്തെ കുറിച്ചും വൈറസിനെ കുറിച്ചും അതിന്റെ രോഗപ്രതിരോധ സംവിധാനത്തെ കുറിച്ചും വാക്സിന്‍, മരുന്നുകള്‍ എന്നിവയെ കണ്ടെത്തുന്നതിനുള്ള പഠന ഗവേഷണങ്ങള്‍ക്ക് ശാസ്ത്രജ്ഞര്‍ക്ക് സഹായമേകുന്നതാണ് ഈ കണ്ടെത്തലുകള്‍. യുഎഇ രോഗവ്യാപനത്തെ കുറിച്ചും വാക്സിന്‍ വികസനത്തെ കുറിച്ചും രോഗപ്രതിരോധത്തിനും നടത്തുന്ന ശക്തമായ പ്രവര്‍ത്തനങ്ങളെ പുറത്തുകാട്ടുന്നതാണ് ഈ പുതിയ വിവരങ്ങള്‍.