ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് പ്ലാറ്റ്‌ഫോമായ ഒല ജീവനക്കാരെ പിരിച്ചുവിടുന്നു. ലോക്ക് ഡൗണ്‍ കാരണം വരുമാനം 95 ശതമാനം കുറഞ്ഞതായി ഒല. ഇതേത്തുടര്‍ന്ന് കമ്പനിയിലെ 1,400 ജീവനക്കാരെ പിരിച്ചുവിടുന്നതായും ഒല അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്റ്റാര്‍ട്ടപ്പിന്റെ വരുമാനം 95 ശതമാനം കുറഞ്ഞിരിക്കുകയാണെന്നും ബിസിനസ്, സാമ്പത്തിക പ്രതിസന്ധിയിലൂ‌ടെ കടന്ന് പോകുകയാണെന്നും ഒല സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. വൈറസിന്റെ വ്യാപനം മൂലമുള്ള പ്രതിസന്ധി കമ്ബനിയെ വളരെക്കാലം പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പിരിച്ചുവിട്ട ജീവനക്കാ‌ര്‍ക്ക് മൂന്നുമാസം വരെ ശമ്പളത്തിന്റെ ഒരുഭാഗം നല്‍കും. ഡിസംബര്‍ 31വരെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കമ്ബനി നല്‍കിയ മെഡിക്കല്‍, ലൈഫ്, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഉപയോഗിക്കാവുന്നതാണ്.

മറ്റ് ജീവനക്കാരുടേയും ശമ്ബളം വെട്ടിക്കുറക്കേണ്ടി വരുമെന്ന് ഭവിഷ് വ്യക്തമാക്കി. നേരത്തെ ഓണ്‍ലെെന്‍ ഭക്ഷ്യവിതരണക്കാരായ സ്വിഗ്ഗിയും സൊമാറ്റോയും ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബറും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.