ന്യൂഡല്‍ഹി: വെള്ളിയാഴ്ച നടക്കേണ്ട പ്രതിപക്ഷ പാര്‍ട്ടികളുടെ മെഗാ യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി എന്നിവര്‍ പങ്കെടുക്കില്ല. കോവിഡ് പ്രതിസന്ധിയും അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസാണ് മെഗാ യോഗത്തിനായി 18 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്തയച്ചത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍, എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, ഇടത് പാര്‍ട്ടികള്‍, യു.പി.എ ഘടകകക്ഷികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായ മൂന്ന് പാര്‍ട്ടികളും നിലവില്‍ കോണ്‍ഗ്രസുമായി അത്ര സ്വരച്ചേര്‍ച്ചയിലല്ല. വൈകീട്ട് മൂന്ന് മണിക്ക് വിഡിയോ കോണ്‍ഫറന്‍സിലൂടെ ചേരുന്ന യോഗത്തിന് എ.ഐ.സി.സി ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി അധ്യക്ഷത വഹിക്കും.

മമതാ ബാനര്‍ജിയും ഇടത് നേതാക്കളും ക്ഷണം നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ട്. 35 വര്‍ഷത്തോളം ബി.ജെ.പി ഘടകകക്ഷിയായിരുന്ന ശിവസേന ആദ്യമായാണ് ഐക്യപ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നത്. ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്കൊപ്പം മഹാമാരിയെ ഫലപ്രദമായി നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ വീഴ്ചകളും ബി.ജെ.പിയോ സഖ്യകക്ഷികളോ ഭരിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് സാമ്ബത്തിക സഹായം കുറക്കുകയും ചെയ്യുന്ന കേന്ദ്ര നിലപാട് എന്നിവയടക്കം ചര്‍ച്ചയാകും.