ന്യൂഡല്‍ഹി : കോവിഡിനെതിരെ പോരാടുന്നതില്‍ ഇന്ത്യ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ഫ്രഞ്ച് അംബാസഡര്‍ ഇമ്മനുവല്‍ ലെനൈന്‍ പറഞ്ഞു. ആഗോളതലത്തില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ രോഗം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ഇന്ത്യ ശ്രമം നടത്തുന്നുണ്ട്. ഇന്ത്യ 44.6 കോടി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകളാണ് 133 രാജ്യങ്ങളിലായി എത്തിച്ചത്. ഒപ്പം 154 കോടി പാരസെറ്റാമോള്‍ ഗുളികകളും വിതരണം ചെയ്തു. ഈ നടപടി ലോകനേതാക്കളുടെ അഭിനന്ദനം പിടിച്ചുപറ്റിയതായും അദ്ദേഹം പറഞ്ഞു.

50 ലക്ഷം ആളുകള്‍ രോഗബാധിതരാവുകയും 3.3 ലക്ഷം ആളുകള്‍ മരിക്കുകയും ചെയ്ത വൈറസിനെതിര വാക്‌സിന്‍ കണ്ടെത്തുന്നതിന് ആഗോളതലത്തില്‍ വലിയ ശ്രമമാണ് നടന്നുവരുന്നത്. കൊറോണ വൈറസിനെതിരെ മരുന്നു കണ്ടുപടിക്കേണ്ടതും അതു തുല്യമായി വിതരണം ചെയ്യേണ്ടതും വളരെ പ്രധാനമാണെന്ന് ഫ്രഞ്ച് അംബാസഡര്‍ ചൂണ്ടിക്കാട്ടി.

ജനറിക് മരുന്നുകളും വാക്‌സിനും ഉല്‍പ്പാദിപ്പിക്കുന്നതില്‍ ആഗോളലതലത്തില്‍ തന്നെ മുന്നിലാണ് ഇന്ത്യ. കോവിഡിനെതിരായ മരുന്നുകള്‍ സമയബന്ധിതമായും തുല്യമായും ലഭ്യമാക്കുന്നതിന് ലോകാരോഗ്യ സംഘടനയില്‍ അവതരിപ്പിച്ച യൂറോപ്യന്‍ പ്രമേയം ഇന്ത്യയും ഫ്രാന്‍സും പിന്താങ്ങിയതും ഫ്രഞ്ച് അംബാസഡര്‍ ഓര്‍മ്മിപ്പിച്ചു.