റിയോ ഡി ജനീറോ: ബ്രസീലില്‍ കോവിഡ് 19 കേസുകള്‍ ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ സാവോ പോളോയിലെ ആരോഗ്യ മേഖല തകര്‍ച്ചയുടെ വക്കില്‍. നഗരത്തിെന്‍റ മേയറാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. സാവോ പോളോയിലെ ആശുപത്രികളെല്ലാം 90 ശതമാനം നിറഞ്ഞതായും രണ്ടാഴ്ചക്കുള്ളില്‍ നഗരത്തിലെ എല്ലാ ആശുപത്രികളും നിറഞ്ഞ് കവിയുമെന്നും മേയര്‍ ബ്രൂണോ കോവസ് പറഞ്ഞു.

രോഗികളെ കിടത്താന്‍ കിടക്കകളോ, ചികിത്സിക്കാനുള്ള മറ്റ് സൗകര്യങ്ങളോ ഇല്ലെന്നും വരും ദിവസങ്ങളില്‍ അത് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അലംഭാവം കാട്ടുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ വച്ചാണ് കളിക്കുന്നതെന്നും ബ്രൂണോ ചൂണ്ടിക്കാട്ടി.

നഗരത്തിലെ ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ട മേയര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ വേണ്ടി സാവോ പോളോ ഗവര്‍ണറുമായി ചര്‍ച്ചയിലാണെന്നും അറിയിച്ചു. രണ്ട് മാസം മുമ്ബ് നഗരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ജനങ്ങള്‍ അതെല്ലാം കാറ്റില്‍ പറത്തി പതിവുപോലെ പുറത്തിറങ്ങുകയും മാസ്ക് പോലും ധരിക്കാതിരിക്കുകയും ചെയ്തിരുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ബ്രസിലീലിലെ കൊവിഡ് ഹോട്ട്സ്പോട്ടുകളില്‍ ഒന്നായ സാവോ പോളോയില്‍ 3,000 ത്തോളം പേര്‍ ഇതേവരെ മരിച്ചിട്ടുണ്ട്.

കോവിഡ് കേസുകളില്‍ സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളെ ബ്രസീല്‍ ശനിയാഴ്ച്ച മറികടന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,972 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ രോഗികളുടെ എണ്ണം 244,052 ആയി ഉയര്‍ന്നു. 83 പേര്‍ക്ക് ഇന്ന് രാജ്യത്ത് വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണം 16,201 ആയി.