ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളിലെത്തിയ ഏഴ് പേര്‍ക്ക് കോവിഡ് ലക്ഷണം. അബൂദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ആറ് പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. ദോഹയില്‍ നിന്ന് കരിപ്പൂരിലെത്തിയ ഒരാളെയും രോഗലക്ഷണത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

അബുദാബി-കൊച്ചി വിമാനത്തില്‍ ഉണ്ടായിരുന്നത് 180 പ്രവാസികളായിരുന്നു. ഇതില്‍ 128 പേര്‍ പുരുഷന്‍മാരും 52 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 10 കുട്ടികളും 18 മുതിര്‍ന്ന പൗരന്‍മാരും 17 ഗര്‍ഭിണികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 114 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്‍ററുകളിലും 65 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. എറണാകുളം സ്വദേശിയായ ഒരാളെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് നേരത്തെ ചികിത്സക്കായി അയച്ചിരുന്നു.

ദോഹയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ 183 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രി 10.30 നാണ് വിമാനം കരിപ്പൂരിലെത്തിയത്. യാത്രക്കാരില്‍ നാല് പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. വിവിധ ആരോഗ്യ പ്രശ്നങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഗര്‍ഭിണിയായ മലപ്പുറം സ്വദേശിനിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കണ്ണൂര്‍ സ്വദേശിയെയാണ് കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുള്ളത്. മടങ്ങി എത്തിയവരില്‍ 35 പേരെ കോവിഡ് കെയര്‍ സെന്‍ററു കളിലേക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 144 പേരെ സ്വന്തം വീടുകളിലേക്കും പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റി.