ഹന്ദ്വാര: ജമ്മു കശ്മീരില്‍ ഭീകരരും സൈനീകരും തമ്മില്‍ ഏറ്റുമുട്ടല്‍. ഹന്ദ്വാരയിലെ ചഞ്ചുമുല്ല ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഭീകരര്‍ വെടിയുതിര്‍ത്തതിന് പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിച്ചു. സുരക്ഷാസേനയും സി.ആര്‍.പി.എഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തുന്നത്.

നേരത്തെ, കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു. പുല്‍വാമയിലെ ദേഞ്ചര്‍പോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ഒളിച്ചിരിക്കുന്നവര്‍ കീഴടങ്ങണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനു പിന്നാലെ ഭീകരര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 55 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് 182,183 ബറ്റാലിയന്‍ എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.