കൊച്ചി : വേനല്‍മഴ ശക്തമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകളുടെ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി ഉള്‍പ്പടെ ഏതാനും ഡാമുകളിലെ ജലനിരപ്പ് പതിവിലും ഏറെ ഉയര്‍ന്ന് നില്‍ക്കുകയാണ്. കാലവര്‍ഷം എത്താറായ സാഹചര്യത്തില്‍ ഇത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് പരിസ്ഥിതിസംഘടനകളും വിദഗ്ധരും ചൂണ്ടിക്കാട്ടി. ഇടുക്കിയുള്‍പ്പടെയുള്ള അണക്കെട്ടുകളില്‍ അടിയന്തരമായി ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സര്‍ക്കാരിനെ സമീപിച്ചു.

പ്രളയസാധ്യത മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്ന് വിദ​ഗ്ധര്‍ ആവശ്യപ്പെട്ടു. കേരളത്തിലേക്ക് തുറക്കുന്ന തമിഴ്‌നാട് ഡാമുകളിലും ജലനിരപ്പ് താഴത്താന്‍ സര്‍ക്കാര്‍തല ഇടപെടലുകള്‍ വേണമെന്നും ചീഫ് സെക്രട്ടറിക്ക്‌ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. മണ്‍സൂണ്‍ പ്രതീക്ഷയില്‍ മേയ് അവസാനത്തോടെ ഡാമുകളിലെ ജലനിരപ്പ് പത്തു ശതമാനത്തില്‍ എത്തിക്കാറുണ്ട്. ഏപ്രില്‍ 30 വരെയുള്ള കണക്കെടുത്താല്‍ ഡാമുകളിലെ വെള്ളമുപയോഗിച്ച്‌ 165.7 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം.

മേയ് അവസാനമാകുമ്ബോള്‍ വേനല്‍മഴയിലൂടെ 13 കോടി യൂണിറ്റു കൂടി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലവര്‍ഷം വൈകുകയാണെങ്കില്‍ ജൂണിലേക്കുള്ള വൈദ്യുതിക്കായി ഡാമുകളില്‍ കരുതേണ്ടത് 70 കോടി യൂണിറ്റിനുള്ള വെള്ളം മാത്രമാണെന്നിരിക്കേയാണിത്.

ഇടുക്കി ഡാമില്‍ മാത്രം 43 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. മൂലമറ്റം പവര്‍ഹൗസില്‍ എട്ട് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ മേയ് അവസാനം ഇടുക്കിയില്‍ 35 ശതമാനം വെള്ളം ശേഷിക്കും. 2018 മേയ് 31-ന് ഇടുക്കിയില്‍ 25 ശതമാനം വെള്ളമുണ്ടായിരുന്നുവെന്നും ഇത് ജൂലായില്‍ 95 ശതമാനമായി ഉയര്‍ന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാടിന്റെ കൈവശമുള്ളതും കേരളത്തിലേക്ക് തുറക്കുന്നതുമായ മുല്ലപ്പെരിയാര്‍, പറമ്ബിക്കുളം, അപ്പര്‍ ഷോളയാര്‍ തുടങ്ങിയ ഡാമുകളിലെ ജലനിരപ്പ് താഴ്ത്തുന്നതിന് സര്‍ക്കാര്‍ തല ഇടപെടലുകള്‍ നടത്തണം. തമിഴ്‌നാട് വഴങ്ങുന്നില്ലെങ്കില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കണണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.