തിരുവനന്തപുരം:  ഞായറാഴ്ചത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാധ്യമങ്ങള്‍ക്കും വിവാഹ, മരണ ചടങ്ങുകള്‍ക്കും ബാധകമല്ല. ഞായറാഴ്ചയിലെ ലോക്ക്ഡൗണ്‍ എങ്ങനെ എന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.

അവശ്യ സാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍, കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യനിര്‍മാര്‍ജനം നടത്തുന്ന സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാകും.

ഹോട്ടലുകളില്‍ ടേക്ക് എവേ സര്‍വീസ് കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മേല്‍ സൂചിപ്പിച്ച അനുവദനീയ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമാകും സഞ്ചാരത്തിനുള്ള അനുവാദം. വേറെ അടിയന്തര സാഹചര്യം വന്നാല്‍ ജില്ലാ അധികാരികളുടെയോ പൊലീസിന്റെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കൂ.