ന്യൂഡല്‍ഹി: വടക്ക്-പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ സഥിതി ചെയ്യുന്ന രോഹിണി ജയിലിലെ 15 തടവുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നേരത്തേ ജയിലിലെ ഒരു തടവുകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കൊപ്പം സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗബാധ സ്ഥിരീകരിച്ച തടവുകാരനോട് സമ്ബര്‍ക്കം പുലര്‍ത്തിയ 19 പേരുടെ സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. 19 പേരില്‍ 15 പേര്‍ക്കും രോഗബാധ കണ്ടെത്തുകയായിരുന്നുവെന്ന് ജയില്‍ മേധാവി സന്ദീപ് ഗോയല്‍ അറിയിച്ചു.

അഞ്ചു ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരില്‍ രോഗബാധ കണ്ടെത്തിയതോടെ രോഗലക്ഷണമില്ലാത്തവരെയും പരിശോധനക്ക് വിധേയമാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

രോഗം സ്ഥിരീകരിച്ചവരെ ജയിലിനുള്ളില്‍തന്നെ ഐസൊലേഷനിലാക്കി. കൂടാതെ മുതിര്‍ന്ന ജയില്‍ വാര്‍ഡനെയും ചില ജീവനക്കാരെയും വീട്ടുനിരീക്ഷണത്തിലാക്കുകയും ചെയ്തു. ജയില്‍ അണുവിമുക്തമാക്കിയതായും തടവുകാരെ നിരന്തരം പരിശോധനക്ക് വിധേയമാക്കുന്നതായും സന്ദീപ് ഗോയല്‍ പറഞ്ഞു.