ചെന്നൈ : തമിഴ്‌നാട്ടില്‍ ദിനപ്രതി കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതോടെ ഗുരുതര രോഗ ലക്ഷ്ണമില്ലാത്തവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന് തീരുമാനം. ആശുപത്രികള്‍ നിറഞ്ഞതോടെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്കൂളുകളും കോളേജുകളും കല്യാണ മണ്ഡപങ്ങളും ഏറ്റെടുത്ത് ക്വാറന്‍റീന്‍ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്.

ദിവസവും എഴുന്നൂറിലധികം രോഗികളാണ് തമിഴ്നാട്ടില്‍ പുതുതായി ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ആരോഗ്യ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. രോഗക്ഷ്ണമില്ലാത്ത കൊവിഡ് ബാധിതരെ വീടുകളില്‍ തന്നെ നിരീക്ഷണത്തിലാക്കും. ഇതോടെ ശ്വാസതടസം അടക്കം ഗുരുതര പ്രശ്നമില്ലാത്തവരെയും ആശുപത്രികളില്‍ നിന്ന് മടക്കി അയച്ചു. ചെന്നൈയിലെ ആദംബാക്കം നങ്കനല്ലൂര്‍ വേളാച്ചേരി എന്നിവടങ്ങളില്‍ നിന്നും ഇന്ന് തിരികെ അയച്ചത് നൂറ് കണക്കിന് രോഗികളെയാണ്.