ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 1843 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോ​ഗം ബാധിച്ച്‌ 44 പേരാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മരിച്ചത്. ഇതോടെ മരണ സംഖ്യ 479 ആയി ഉയര്‍ന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 46,504 ആയി. 20,678 പേര്‍ ചികിത്സയില്‍ തുടരുന്നു. 25,344 പേര്‍ രോഗ മുക്തി നേടിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 41 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. രോഗം ബാധിച്ച്‌ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ മരണപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജൂണ്‍ മാസം 19 മുതല്‍ 30 വരെയാണ് ലോക്ക്ഡൗണ്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.