ശ്രീനഗര്‍: നിയന്ത്രണരേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഹവല്‍ദാര്‍ ഗോകരണ്‍ സിങും നായിക് ശങ്കര്‍ എസ് പി കോയിയുമാണ് വീരമൃത്യു വരിച്ച സൈനികര്‍. ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം രാംപുരില്‍ വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് വെടിവെയ്പ്പ് നടന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജവാന്മാരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാകിസ്താനെതിരെ ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തി. ഇന്ത്യയുടെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവും ഉണ്ടാകാതെയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയതെന്ന് സൈനികവക്താവ് കേണല്‍ രാജേഷ് കാലിയ ഔദ്യോഗികക്കുറിപ്പില്‍ അറിയിച്ചു.