സംസ്ഥാന സർക്കാർ കൊണ്ടുവരാൻ പോകുന്ന ചർച്ച് ബില്‍, സഭയെ സംബന്ധിച്ച് കാര്യമുള്ളതല്ലെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക ബാവ പറഞ്ഞു.

ബില്ലിനെ പേടിക്കുന്നവരല്ല ഓർത്തഡോക്സ് സഭ. ഒരുപാട് തവണ തീയിൽ കൂടി കടന്നു പോയവരാണ് . ഏതു മന്ത്രിസഭയോ, ഏത് സർക്കാരോ ബില്ല് കൊണ്ടുവന്നാലും സഭയ്ക്ക് യാതൊരുതരത്തിലുള്ള ഭയവുമില്ല. എല്ലാത്തിനെയും നേരിടാനുള്ള കരുത്ത് സഭയ്ക്കുണ്ട്. ഓർത്തഡോക്സ് സഭയ്ക്ക് രാഷ്ട്രീയ സഹായമല്ല ആവശ്യം, സഭയ്ക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്.

സഭയുടെ ഭരണഘടനയും അത് അംഗീകരിക്കുറപ്പിച്ച സുപ്രീംകോടതി വിധിയും അംഗീകരിക്കാനും നടപ്പാക്കാനും തയ്യാറുള്ള ആരോടും സംസാരിക്കാൻ തയ്യാറാണ്. അത് അംഗീകരിക്കാത്ത ആരോടും സംസാരിക്കാൻ സഭയ്ക്ക് താല്പര്യമില്ല. രാജ്യത്തിന്‍റെ നിയമം അനുസരിക്കാൻ തയ്യാറല്ലാത്തവരുമായി യാതൊരു തരത്തിലുള്ള സഖ്യം ഉണ്ടാക്കുവാൻ ഓർത്തഡോക്സ് സഭയ്ക്ക് കഴിയില്ല.

മുമ്പ് സഭ അതിനു തയ്യാറായപ്പോൾ പലവിധത്തിലുള്ള പീഡനങ്ങളും ആക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാ സർക്കാരിന്‍റേയും കാലത്ത് പല ഉപസമിതികളും ഉണ്ടായിട്ടുണ്ട്. പക്ഷേ അങ്ങനെയുള്ള മധ്യസ്ഥതകളിൽ നിന്നും മലങ്കര സഭയ്ക്ക് ഇതുവരെ പ്രയോജനം ഉണ്ടായില്ല.

സുപ്രീംകോടതി വിധി അനുസരിക്കാൻ തയ്യാറില്ലാത്തവർ എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും ബിജെപി ആയാലും യാക്കോബായക്കാർ ആയാലും അവരോട് സംസാരിക്കാൻ തയ്യാറില്ല എന്നത് മുൻ സഭ അധ്യക്ഷൻ പൗലോസ് ദ്വിതീയൻ ബാവ നൽകിയ സന്ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി.