ബെയ്ജിംഗ് : പതിനായിരങ്ങളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന കോവിഡ് വൈറസിന്റെ ഉത്ഭവം. ലോകരാഷ്ട്രങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന. ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനിലാണ് വൈറസ് ആദ്യമായി പടര്‍ന്നുപിടിച്ചത്. നിലവില്‍ ഒരു ലക്ഷത്തിലധികം പേരാണ് ലോകവ്യാപകമായി രോഗം ബാധിച്ചു മരിച്ചത്. ഇതേത്തുടര്‍ന്ന് വുഹാനില്‍ വൈറസ് ആദ്യമായി ഉദ്ഭവിച്ചത് എങ്ങനെ?, മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ഇതു പകര്‍ന്നത് എങ്ങനെ? തുടങ്ങിയ കാര്യങ്ങള്‍ ആണ് പല ഗവേഷകരും പഠനവിധേയമാക്കിയത്. പല പഠനങ്ങളും സര്‍ക്കാരിന്റെ അവകാശവാദത്തെ ചോദ്യം െചയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നിയന്ത്രണം കൊണ്ടുവരാന്‍ ചൈന തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചു പ്രതികരിക്കാന്‍ അധികൃതര്‍ തയാറായില്ല.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പാണ് നിര്‍ദേശം ഇറക്കിയത്. തയാറാക്കുന്ന പഠനങ്ങള്‍ വകുപ്പിലേക്ക് അയയ്ക്കണം. വകുപ്പ് ഇതു പരിശോധിക്കുന്നതിനുവേണ്ടി തയാറാക്കിയിരിക്കുന്ന കൗണ്‍സിലിലേക്ക് അയയ്ക്കും. ഇവര്‍ ഇതു പഠിച്ചശേഷം പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന് സര്‍വകലാശാലകളെ അറിയിക്കും. പഠനത്തിന്റെ അക്കാദമിക മൂല്യവും ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത് അനുയോജ്യമാണോ എന്നതാണ് കൗണ്‍സില്‍ പരിശോധിക്കുക.