പാലക്കാട്: കോവിഡ് – 19 വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക് ഡൗണിനെ തുടര്‍ന്ന്
ജില്ലയിലെ അടഞ്ഞു കിടന്ന കടകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി. പാലക്കാട് നഗരസഭ കാര്യാലയം മുതല്‍ വിക്ടോറിയ കോളേജ് വരെയുള്ള റോഡിന്റെ ഒരു വശത്തെ കടകളാണ് അഗ്നിശമനസേനാ ജില്ല മേധാവി അരുണ്‍ ഭാസ്കറിന്റെ നേതൃത്വത്തിലുള്ള ടീം അണുവിമുക്തമാക്കിയത്.

കടകള്‍, എ.ടി.എമ്മുകള്‍, മില്‍മ ബൂത്തുകള്‍, ജില്ലാ ആയുര്‍വേദ ആശുപത്രി, സഹകരണ ബാങ്ക്, ബസ് വെയിറ്റിംഗ് ഷെഡ് തുടങ്ങി ഒരു കിലോമീറ്ററോളം നീളുന്ന വ്യാപാരസ്ഥാപനങ്ങള്‍ ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പങ്കാളിത്തത്തോടെ അണുവിമുക്തമാക്കി. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടന്ന കടകളില്‍ ഭൂരിഭാഗവും തുറക്കുന്ന സാഹചര്യത്തിലാണ് അണുനശീകരണം നടത്തിയത്.

വിക്ടോറിയ കോളേജ് മുതല്‍ മാര്‍ക്കറ്റ് റോഡ് അടക്കമുള്ള വിവിധ വ്യാപാര സ്ഥാപനങ്ങള്‍ സേന ഇന്ന്(മെയ്‌ 4) അണുവിമുക്തമാക്കും

ജില്ലയില്‍ കോവിഡ് – 19 സ്ഥിരീകരിച്ച രോഗികളുടെ വീടും പരിസരവും, റെയില്‍വേ സ്റ്റേഷന്‍, സിവില്‍ സ്റ്റേഷന്‍, നിരവധി പൊതു ഇടങ്ങള്‍ തുടങ്ങി അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ അണുവിമുക്തമാക്കിയിരുന്നു.