വാഷിങ്ടൺ ഡിസി: കൊവിഡ് ബാധയ്ക്ക് പിന്നാലെയുള്ള പ്രസിഡന്റ് ജോ ബൈഡന്റെ അസാന്നിദ്ധ്യത്തിൽ പരക്കുന്നത് നിരവധി അഭ്യൂഹങ്ങൾ. പ്രസിഡന്റിന് ഗുരുതര രോഗമാണെന്നും തുടർന്നുള്ള പരിചരണത്തിലാണെന്നുമാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങളിലൊന്ന്. ആരോഗ്യം തകർന്നുകൊണ്ടിരിക്കുന്ന പ്രസിഡന്റ് ഇക്കാരണത്താലാണ് പൊതുമധ്യത്തിലെത്താത്തതെന്നാണ് സംശയം ഉന്നയിക്കുന്ന ഒരു കൂട്ടരുടെ വിലയിരുത്തൽ. മാത്രമല്ല, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നുള്ള പിന്മാറ്റവും ഈ അനുമാനത്തെ സാധൂകരിക്കാൻ ഇവർ ഉന്നയിക്കുന്നു. അവസാനഘട്ടം വരെയും തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച ബൈഡൻ പൊടുന്നനെ പിന്മാറ്റം പ്രഖ്യാപിച്ചത് ഇക്കാരണം കൊണ്ടാണെന്നതും അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നു.

എക്സ് പ്ലാറ്റ് ഫോമിൽ ജോ എവിടെ (Where’s Joe) എന്ന ഹാഷ്ടാഗാണ് ആഗോള തലത്തിൽ ടോപ് ട്രന്റിങ്. കഴിഞ്ഞ അഞ്ച് ദിവസമായി അമേരിക്കൻ പ്രസിഡൻ്റ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ലെന്നാണ് പോസ്റ്റുകളിലുടനീളം ചോദിക്കുന്നത്. കൊവിഡ് ബാധിച്ച് 81 കാരനായ ബൈഡൻ ഐസൊലേഷനിലാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചുവെന്ന യാഥാർത്ഥ്യം മറുവശത്തുള്ളപ്പോൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ ചർച്ച.

എന്നാൽ ഇതിലും രസകരമാണ് പ്രചരിക്കുന്ന മറ്റൊരു അനുമാനം. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് സ്ഥാനാർ‌ത്ഥി ജെ ഡി വാൻസുമാണ് ഈ സംശയം ആദ്യം ഉന്നയിച്ചത്. ഡെമോക്രാറ്റിക് പാർട്ടി ഭരണ അട്ടിമറി നടത്തിയിരിക്കുന്നു എന്നതാണ് ഇവരുടെ വിചിത്ര വാദം. തിരഞ്ഞെടുപ്പിൽ നിന്ന് ബൈഡനെ പിന്തിരിപ്പിക്കാൻ ഭരണ അട്ടിമറി നടത്തിയെന്നതാണ് ഇവർ ആരോപിക്കുന്നത്.

ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം, ജോ ബൈഡന് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയുന്നില്ലെങ്കിൽ അദ്ദേഹത്തിന് പ്രസിഡൻ്റായി പ്രവർത്തിക്കാനും കഴിയില്ല” എന്നാണ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വാൻസ് പറഞ്ഞത്.

ജൂൺ 27-ന് നടന്ന ട്രംപിനെതിരായ സംവാദത്തിൽ ബൈഡന്റെ മോശം പ്രകടനത്തിന് പിന്നാലെ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡൻ മത്സരിക്കുന്നതിൽ എതിർപ്പ് ഉയർ‌ന്നിരുന്നു. ഇതിനിടെ ജൂലൈ 21 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതായി ബൈഡൻ അറിയിച്ചത്. പിന്നാലെ നിലവിലെ വൈസ് പ്രസിഡന്റും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ്സിനെ അദ്ദേഹം പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിലേക്ക് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. മത്സരത്തിന് നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് ബൈഡന്റെ പിന്മാറ്റം. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് പ്രസിഡന്റ് സ്ഥാനാർത്ഥി പിന്മാറുന്നത്.