കൊച്ചി : മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ ആദ്യ കപ്പല്‍ ഇന്ന് കൊച്ചിയിലെത്തും. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണ് രാവിലെ 10 മണിയോടെ കൊച്ചി തീരത്തണയുന്നത്. വെള്ളിയാഴ്ച രാത്രി യാത്ര തിരിച്ച നാവികസേന കപ്പലായ ഐഎന്‍എസ് ജലാശ്വയില്‍ 698 യാത്രക്കാരാണുള്ളത്. കടല്‍മാര്‍ഗ്ഗം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ നാവികസേനയുടെ ഓപ്പറേഷന്‍ സമുദ്ര സേതുവിന്‍റെ ഭാഗമായ ആദ്യ കപ്പല്‍ വെള്ളിയാഴ്ച രാത്രിയാണ് മാലദ്വീപില്‍ നിന്ന് യാത്ര തിരിച്ചത്.

കപ്പലിലുള്ള 698 പേരില്‍ 595 പുരുഷന്‍മാരും 103 സ്ത്രീകളും, 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. തുറമുഖത്തെത്തുന്ന പ്രവാസികളെ പരിശോധിക്കുന്നതിനും നിരീക്ഷണത്തിലാക്കുന്നതിനും എല്ലാ ക്രമീകരണങ്ങളും കൊച്ചിയില്‍ സജ്ജമാക്കിയിട്ടുണ്ട്. പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇവരെ കപ്പലില്‍ കയറ്റിയത്. മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്. ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയിലെത്തിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ചത്. പ്രവാസികളെ കൊണ്ടു വരാനായി ഐഎന്‍എസ് ജലാശ്വക്ക് പുറമേ നാവികസേനയുടെ മറ്റൊരു കപ്പലായ ഐഎന്‍എസ് മഗറും മാലദ്വീപില്‍ എത്തിയിട്ടുണ്ട്.