കൊവിഡ് 19 മൂലമുള്ള മരണം ഏറ്റവും കൂടുതലുള്ള രാജ്യമായി യുഎസ്. ഇറ്റലിയെ പിന്തള്ളിയാണ് അമേരിക്ക കൊവിഡ് മരണത്തില്‍ മുന്നിലെത്തിയത്. 18,870 പേരാണ് യുഎസ്സില്‍ ഇതുവരെ മരിച്ചത്. 28,200 പേര്‍ക്ക് അസുഖം ഭേദമായി. പുതുതായി 2929 കേസുകളും 123 മരണവും. 5,05,805 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 4,58,735 പേര്‍ ചികിത്സയില്‍ തുടരുന്നു. 10,947 പേരുടെ നില ഗുരുതരമായി തുടരുന്നു. ലോകത്ത് രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുള്ള ഒരേയൊരു രാജ്യമാണ് യുഎസ്. ന്യൂയോര്‍ക്ക് സിറ്റിയിലെ എല്ലാ പബ്ലിക്ക് സ്‌കൂളുകളും ഈ വര്‍ഷം മുതല്‍ അടച്ചിടാന്‍ തീരുമാനിച്ചതായി മേയര്‍ ബില്‍ ഡി ബ്ലാസിയോ അറിയിച്ചു. യുഎസില്‍ ആദ്യം കൊറോണ വൈറസ് എത്തിയത് ന്യൂയോര്‍ക്ക് നഗരത്തിലാണ്.

ഇറ്റലിയില്‍ 18,849 പേരാണ് ഇതുവരെ മരിച്ചത്. 1,47,577 കേസുകള്‍ ഇതുവരെ പോസിറ്റീവ് ആയി. ഇതില്‍ 30,455 പേര്‍ക്ക് അസുഖം ഭേദമായി. 98,273 പേര്‍ ചികിത്സയില്‍ തുടരുന്നു. ഇതില്‍ 3497 പേരുടെ നില ഗുരുതരമാണ്. സ്പെയിനിലാണ് യുഎസ് കഴിഞ്ഞാല്‍ ഏറ്റവുമധികം കൊവിഡ് പോസിറ്റീവ് കേസുകള്‍. 1,61,852 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 16353 പേര്‍ മരിച്ചു. 3579 പുതിയ കേസുകളും 272 പുതിയ മരണങ്ങളും. 59,109 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു. 86,390 പേര്‍ ചികിത്സയിലാണ്. 7371 പേരുടെ നില ഗുരുതരമാണ്. ഫ്രാന്‍സില്‍ മരണം 13,197 ആയി. ഇതുവരെ സ്ഥിരീകരിച്ചത് 1,24,869 കേസുകള്‍. ആകെ കേസുകള്‍ ഒരു ലക്ഷം കടന്ന മറ്റൊരു രാജ്യം ജര്‍മ്മനിയാണ്. 1,22,855 പോസിറ്റീവ് കേസുകള്‍. മരണം 2736. ഒരു ദിവസത്തിനിടെ 684 പേരാണ് ജര്‍മ്മനിയില്‍ മരിച്ചത്.

യുകെയില്‍ മരണം 9875 ആയി. ഇറാനില്‍ 4357 പേരും ചൈനയില്‍ 3339 പേരുമാണ് ഇതുവരെ മരിച്ചത്. ബെല്‍ജിയത്തില്‍ മരണം ചൈനയേക്കാള്‍ അധികമായി. 3346 പേരാണ് ബെല്‍ജിയത്തില്‍ ഇതുവരെ മരിച്ചത്. നെതര്‍ലാന്‍ഡ്സില്‍ 2346 പേര്‍. സ്വിറ്റ്സര്‍ലാന്‍ഡിലും തുര്‍ക്കിയിലും ബ്രസീലിലും മരണം 1000 കടന്നു.