വാഷിംഗ്ടണ്‍: അനധികൃതമായി കടന്നുകൂടിയ 161 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയക്കുന്നു. മെക്‌സിക്കോ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ പിടയിലായവരെയാണ് തിരിച്ചയക്കുന്നത്. ഇന്ത്യക്കാരെയും വഹിച്ചുകൊ്ടുള്ള പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനം ഈ ആഴ്ച പഞ്ചാബിലെ അമൃത്സറില്‍ എത്തും.

അനധികൃത കുടിയേറ്റത്തിനു ശ്രമിച്ചവരില്‍ 76 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്. 56 പേര്‍ പഞ്ചാബില്‍ നിന്നുമുള്ളവരാണ്. ഗുജറാത്ത് (12), ഉത്തര്‍പ്രദേശ്, (5), മഹാരാഷ്ട്ര (4), കേരളം (2), തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും വീതമാണ് തിരിച്ചെത്തുന്നത് ഇവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്.

അമേരിക്കയിലെ 95 ജയിലുകളിലായി 1739 ഇന്ത്യക്കാര്‍ കഴിയുന്നുണ്ടെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സത്‌നാം സിംഗ് ചഹല്‍ പറഞ്ഞു. അനധികൃതമായി അമേരിക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കവേ ഇമിഗ്രേഷന്‍ കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ എടുത്തതാണ് ഇവരെ.

2018ല്‍ 611 ഇന്ത്യക്കാരാണ് അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ചത്. 2019ല്‍ പിടിയിലായവരുടെ എണ്ണം 1616 ആയി ഉയര്‍ന്നു. ഏതൊക്കെ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ യു.എസ് ജയിലുകളില്‍ ഉണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ ഇവരില്‍ ഏറെയും വടക്കേ ഇന്ത്യയില്‍ നിന്നുള്ളവരാണ്. കുറച്ചുവര്‍ഷങ്ങളായി ഇവരുടെ അപേക്ഷകള്‍ കോടതികള്‍ പോലും പരിഗണിക്കാത്ത അവസ്ഥയിലാണ്.

സ്വന്തം നാട്ടില്‍ ആക്രമണത്തിന് ഇരയാകുന്നതിനെ തുടര്‍ന്ന് അഭയം തേടിയാണ് എത്തിയതെന്നാണ് ഇവരില്‍ കൂടുതല്‍ പേരും പറയുന്നത്. മദ്യാഗസ്ഥരും മനുഷ്യക്കടത്തുകാരും തമ്മിലുള്ള അവിശുദ്ധബന്ധമാണ് യുവാക്കളെ അമേരിക്കയിിേലക്ക് കടത്താന്‍ സഹായിക്കുന്നത്. 35-50 ലക്ഷം രൂപ കൈപ്പറ്റിയാണ് ഏജന്റുമാര്‍ ഇവരെ അമേരിക്കന്‍ അതിര്‍ത്തിയില്‍ എത്തിക്കുന്നത്. പഞ്ചാബിലാണ് ഈ പ്രവണത കൂടുതല്‍. ഇത് തടയാന്‍ പഞ്ചാബ്, കേന്ദ്രസര്‍ക്കാരുകളാണ് മുന്‍കൈ എടുക്കേണ്ടതെന്നും സത്‌നാം സിംഗ് ചഹല്‍ പറഞ്ഞു.