തിരുവനന്തപുരം: കേരളത്തിലേക്ക് രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കനത്ത പിഴ ഈടാക്കി 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും ഏര്‍പ്പെടുത്തും.

കുറുക്കുവഴികളിലൂടെ ആളുകളെത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. മലയാളികള്‍ക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവില്‍ തമിഴ്നാട്ടില്‍നിന്ന് കെട്ടിട നിര്‍മാണ തൊഴിലാളികള്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന അതിര്‍ത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവര്‍ക്ക് നിശ്ചിത കാലയളവിലേക്കുള്ള പാസ് നല്‍കും. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കും.

സംസ്ഥാനത്തെ എടിഎമ്മുകളില്‍ സാനിറ്റൈസറുകള്‍ യഥാസമയം റീഫില്‍ ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എടിഎമ്മുകളില്‍ സാനിറ്റൈസര്‍ സ്ഥാപിക്കണമെന്ന് ബാങ്കുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സാനിറ്റൈസറുകള്‍ തീര്‍ന്നുപോയാല്‍ അത് യഥാസമയം റീഫില്‍ ചെയ്യാന്‍ ബാങ്കുകള്‍ തയ്യാറാവണം.