ന്യൂഡല്‍ഹി > രാജ്യത്ത് കോവിഡ് മരണം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 83 പേരാണ് രോഗംബാധിച്ച്‌ മരിച്ചത്. 2644 പുതിയ കേസുകളും ഒരുദിവസ സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തു. 1320 പേരാണ് കേന്ദ്ര ആരോഗ്യമന്ത്രാലയചത്തിന്റെ കണക്ക് പ്രകാരം കോവിഡ് ബാധിച്ച്‌ ഇതുവരെ മരണമടഞ്ഞിരിക്കുന്നത്. കോവിഡ് കേസുകളുടെ എണ്ണം 39930 ആയി.

ഏറ്റവുമധികം മരണം സംഭവിച്ചിരിക്കുന്ന മഹാരാഷ്ട്രയില്‍ 521 പേരാണ് മരിച്ചത്. നിയന്ത്രണാതീതമായി കോവിഡ് പടരുന്ന ഗുജറാത്തില്‍ 262 പേര്‍ മരിച്ചു. രാജ്യത്തെ രോഗമുക്തനിരക്ക് 26.65 ശതമാനമാണ്.

മൂന്നിലൊന്നും റെഡ്സോണില്‍

രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നും റെഡ്സോണിലാണെന്ന് കണക്കുകള്‍. 130 ജില്ലയിലായി 45 കോടി പേരാണ് റെഡ്സോണില്‍കഴിയുന്നത്. ഡല്‍ഹിയിലെ എട്ടു ജില്ലയ്ക്കു പുറമെ, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ചണ്ഡീഗഢ് എന്നീ നഗരങ്ങളിലെ രണ്ടു ജില്ലവീതവും ഇതില്‍ വരും. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ് റെഡ്സോണിലുള്ളവരില്‍ പകുതിയിലേറെയും