തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനയാണ് രാജ്യത്തുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ നല്‍കിയ ഇളവുകളില്‍ നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തുകയാണ്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍നിന്ന് സംസ്ഥാനത്തേക്കുവരാനുള്ള പാസ് നല്‍കലും ഇതിന്റെ ഭാഗമായി നിയന്ത്രിക്കും. മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ രോഗവ്യാപനം കൂടുതലാണ്. ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നു. രോഗികളുടെ എണ്ണം കൂടുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

പുറത്തുനിന്ന് എത്തുന്നവരെ ക്വാറന്റീനില്‍ പാര്‍പ്പിക്കുക മാത്രമാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗം. ക്വാറന്റീന്‍ സൗകര്യങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും അതനുസരിച്ച്‌ ആളുകളുടെ വരവ് ക്രമീകരിക്കുന്നത് ആലോചിക്കണമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് കഴിഞ്ഞയാഴ്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

രോഗബാധ ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പാസ് നല്‍കുന്നത് കുറയ്ക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. തുടര്‍നടപടികള്‍ക്ക് ആഭ്യന്തരവകുപ്പിനെയും കലക്ടര്‍മാരെയും ചുമതലപ്പെടുത്തി. എന്നാല്‍, പ്രത്യേക ഇടങ്ങളില്‍ നിന്നുള്ള ആളുകളെ സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കില്ലെന്നുളള തീരുമാനവും എടുക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതലാളുകള്‍ എത്തിയത് തമിഴ്‌നാട്ടില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നുമാണ്. മഹാരാഷ്ട്രയില്‍നിന്നുവന്നവരില്‍ 21 പേര്‍ക്കും തമിഴ്‌നാട്ടില്‍നിന്നുവന്നവരില്‍ 24 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കര്‍ണാടകത്തില്‍നിന്നുവന്ന ഒരാള്‍ക്കും.