മുംബൈ: 18 വർഷം മുൻപ് കാണാതായ സഹോദരനെ ഇൻസ്റ്റ​ഗ്രാം റീൽസിലൂടെ കണ്ടെത്തിയ യുവതിയുടെ വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. അത്തരത്തിലൊരു വാർത്തയാണ് മുംബൈയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. സാമൂഹമാധ്യമത്തിൽ ഫോട്ടോഗ്രാഫർ ശിവാജി ധൂതെ പോസ്റ്റുചെയ്ത റീലിലൂടെ 34-കാരനായ മുംബൈ നിവാസിക്ക് തിരികെ കിട്ടിയത് സ്വന്തം അമ്മയെയാണ്. വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം ഒരുവർഷം മുമ്പാണ് മുംബൈ നിവാസിയുടെ അമ്മ വീടുവിട്ടുപോയത്.

പൊലീസിൽ പരാതിനൽകി മാസങ്ങളോളം അമ്മയ്ക്കുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു ഇയാൾ. ബന്ധുക്കളുടെ വീടുകളിലെല്ലാം തിരഞ്ഞിട്ടും അമ്മയെ കണ്ടെത്താനായില്ല. അതിനിടെ, കഴിഞ്ഞ ദിവസമാണ് സുഹൃത്ത് ഒരു വീഡിയോ അയച്ചുകൊടുത്തത്. ഈ റീലിൽ കാണുന്നത് അമ്മയാണോ എന്നൊരു സംശയമുണ്ടെന്നും ശബ്ദം ഉൾപ്പെടെ അതുപോലെ ഉണ്ടെന്നും പറഞ്ഞുകൊണ്ടാണ് സുഹൃത്ത് വീഡിയോ അയച്ചത്. തുടർന്ന് സോളാപുരിലെ ഫോട്ടോഗ്രാഫർ ശിവാജിയെ ബന്ധപ്പെട്ടപ്പോൾ പന്ഥാർപുരിൽനിന്നാണ് വീഡിയോയെടുത്തതെന്നടക്കമുള്ള വിവരങ്ങളും ലഭിച്ചു. പന്ഥാർപുർ ക്ഷേത്രത്തിലെത്തുന്നവർക്ക് മഴക്കോട്ട് വിൽക്കുന്ന പത്തുവയസ്സുകാരനെക്കുറിച്ചുള്ളതായിരുന്നു ഈ റീൽ.

ഒരു സ്ത്രീ ഈ കുട്ടിയിൽ നിന്ന് മഴക്കോട്ടുവാങ്ങിയപ്പോൾ 200 രൂപകൊടുത്തു. എന്നാൽ ഈ ബാലന്റെകൈയിൽ ബാക്കിക്കൊടുക്കാൻ ചില്ലറയില്ലായിരുന്നു. തുടർന്ന്, അടുത്തിരുന്ന മറ്റൊരു സ്ത്രീയിൽ നിന്ന് ചില്ലറവാങ്ങുന്നു. ചില്ലറകൊടുത്ത ആ സ്ത്രീയായിരുന്നു മുംബൈക്കാരന്റെ അമ്മ. വിവരമറിഞ്ഞ് ഉടൻ തന്നെ ഇയാൾ പന്ഥാർപുരിലെത്തിയെങ്കിലും അവിടെ നടത്തിയ പരിശോധനയിലൊന്നും അമ്മയെ കണ്ടെത്താനായില്ല.

‘ക്ഷേത്രത്തിൽ നല്ല തിരക്കായിരുന്നു. പിന്നീട് പന്ഥാർപുർ ദർശനം നടത്തി. ശേഷം വീണ്ടും തിരച്ചിൽ തുടങ്ങി. അമ്മയിരുന്ന സ്ഥലത്തുവന്ന് വീണ്ടും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. കുറച്ചുസമയം കഴിഞ്ഞപ്പോൾ ഒരു സ്ത്രീ നടന്നുവരുന്നു. സൂക്ഷിച്ചുനോക്കിയപ്പോൾ അത് എന്റെ അമ്മയായിരുന്നു’, മുംബൈ നിവാസി കണ്ണുനിറഞ്ഞുകൊണ്ട് പറഞ്ഞു. ഒരു അമ്മയേയും മകനേയും ഒരുമിപ്പിക്കാൻ തന്റെ വീഡിയോ സഹായകമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫോട്ടോഗ്രാഫർ ശിവാജി ധൂതെയും പറഞ്ഞു.