കോഴിക്കോട്: ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്നയ്ക്ക് കമ്മീഷൻ ലഭിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ചാരിറ്റി സംഘടനയായ റെഡ്ക്രസന്റ് ലൈഫ്മിഷന് നൽകിയ സേവനത്തിൽ എവിടെയാണ് കമ്മീഷൻ വരുന്നതെന്ന് അദ്ദേഹം കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ ചോദിച്ചു.

സർക്കാരുമായി എം.ഒ.യു ഉണ്ടാക്കിയ സംഘടന നടപടിക്രമങ്ങളെല്ലാം പൂ‌ർത്തിയാക്കിയിട്ടുണ്ടോ? പണിപൂർത്തിയാകും മുമ്പ് സ്വപ്നയ്ക്ക് കമ്മീഷൻ കൊടുത്തതും അത് ലോക്കറിലേക്ക് മാറ്റാൻ ശിവശങ്കരൻ ഇടപെട്ടതും ലൈഫിൻെറ ചെയ‌മാനായ മുഖ്യമന്ത്രിയല്ലാതെ മറ്റാരാണ് അറിയുക. തൃശ്ശൂരിൽ ലൈഫ് മിഷൻ നി‌മ്മിക്കുന്ന ഫ്ലാറ്റിൻെറ ബോർഡിൽ യു.എ.ഇ കോൺസുലേറ്റിൻെറ ബോർഡ് വെച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി പറയണം.

ജലീലിനെ പോലെ മുഖ്യമന്ത്രിയുടെ ഓഫീസും യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാണ്. സംസ്ഥാന സർക്കാരിന് വിദേശരാജ്യവുമായി എങ്ങനെയാണ് ഇടപെടൽ നടത്താനാവുക? ഇത്തരം ചോദ്യങ്ങളിൽ നിന്നെല്ലാം മുഖ്യമന്ത്രി സമർത്ഥമായി ഒഴിവാകുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ചോദ്യം ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തിയതു കൊണ്ടൊന്നും കാര്യമില്ല.