ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ ചുമതലയേറ്റു. ജപ്പാനില്‍ നിന്നുള്ള ഡോ.ഹിരോകി നകതാനിയുടെ പിന്‍ഗാമിയായാണ് ഹര്‍ഷവര്‍ദ്ധന്‍ ചുമതലയേറ്റത്.

34 അംഗങ്ങളാണ് ഡബ്ല്യുഎച്ച്‌ഒയുടെ എക്‌സിക്യൂട്ടിവ് ബോര്‍ഡില്‍ ഉള്ളത്. ഇന്ത്യയടക്കം 10 രാജ്യങ്ങളാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ഇന്ത്യയുടെ ആരോഗ്യമന്ത്രിയെ നിയമിക്കാനുള്ള തീരുമാനത്തില്‍ ഡബ്യൂഎച്ച്‌ഒയുടെ 194 അംഗരാജ്യങ്ങള്‍ ചൊവ്വാഴ്ച ഒപ്പുവെച്ചിരുന്നു.

‘ലോകം വളരെ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്താണ് ഞാന്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനമേറ്റെടുക്കുന്നത്. വരാന്‍ പോകുന്ന ദശാബ്ദങ്ങളില്‍ ആരോഗ്യമേഖലയിലെ വെല്ലുവിളികള്‍ നമ്മുക്ക് അഭിമുഖീകരിക്കേണ്ടതുണ്ട്. ഈ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സംയുക്തമായ പരസ്പര സഹകരണത്തോടു കൂടിയുള്ള പ്രതികരണമാണ് നമ്മളില്‍ ഉണ്ടാവേണ്ടത്’. സ്ഥാനമേല്‍ക്കവെ ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ ചെയര്‍മാനായി ഇന്ത്യയുടെ പ്രതിനിധിയെ നിയമിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കനേഷ്യ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം തന്നെ തീരുമാനിച്ചിരുന്നു.