ദുബായ്: ലോകത്തിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റിന് വേദിയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ് നഗരം. ഇതുമായി ബന്ധപ്പെട്ട് ദുബായ് മുനിസിപ്പാലിറ്റിയും ഡിപി വേള്‍ഡും കരാറില്‍ ഒപ്പുവെച്ചു. രണ്ടു കോടി ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ കാര്‍ മാര്‍ക്കറ്റ് ഒരുക്കുന്നത്. നിലവിലെ കാര്‍ മാര്‍ക്കറ്റ് 28 ലക്ഷം ചതുരശ്ര അടിയില്‍ നിന്ന് രണ്ടു കോടി ചതുരശ്ര അടിയിലേക്ക് വികസിപ്പിക്കാനാണ് പദ്ധതി.

ദുബായ് പ്രഥമ ഉപ ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ദുബായില്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റ് പദ്ധതി വരുന്ന കാര്യം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ദുബായ് മുനിസിപ്പാലിറ്റിയും തുറമുഖ കമ്പനിയായ ഡിപി വേള്‍ഡും ചേര്‍ന്നാണ് ഈ മാര്‍ക്കറ്റ് സജ്ജമാക്കുക. ഇതുസംബന്ധിച്ച പങ്കാളിത്ത കരാറില്‍ ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അബ്ദുള്‍ റഹ്മാന്‍ അല്‍ ഹാജിരിയും ഡിപി വേള്‍ഡിന്റെ സിഇഒ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായവും തമ്മിലുള്ള കരാറില്‍ ഒപ്പുവെച്ചു.

‘ദുബായ് കാര്‍ മാര്‍ക്കറ്റിന്റെ’ നിര്‍മാണവും നടത്തിപ്പും ഡിപി വേള്‍ഡിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. വിപണിയുടെ വിജയം ഉറപ്പാക്കാന്‍ 86 രാജ്യങ്ങളിലായി 430-ലധികം ബിസിനസ് യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന വിപുലമായ ലോജിസ്റ്റിക്കല്‍ വൈദഗ്ധ്യവും ആഗോള ശൃംഖലയും ഡിപി വേള്‍ഡ് പ്രയോജനപ്പെടുത്തും. ലോകമെമ്പാടുമുള്ള ഡിപി വേള്‍ഡ് നിയന്ത്രിക്കുന്ന 77 തുറമുഖങ്ങളുമായി മാര്‍ക്കറ്റിനെ ബന്ധിപ്പിക്കും.

20 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന മാര്‍ക്കറ്റില്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും, ബാങ്കിങ് സേവനങ്ങളും ലഭ്യമായിരിക്കും. ദുബായ് കാര്‍ മാര്‍ക്കറ്റ് ഈ മേഖലയുമായി ബന്ധപ്പെട്ട വാണിജ്യ സേവനങ്ങളും ലോജിസ്റ്റിക്സും സാമ്പത്തിക പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു ആഗോള കേന്ദ്രമായി മാറുമെന്ന് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. മേഖലയുമായി ബന്ധപ്പെട്ട പ്രധാന കോണ്‍ഫറന്‍സുകളുടെയും കാര്‍ പ്രേമികള്‍ക്ക് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമുള്ള പ്രധാന വേദിയായും ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വാണിജ്യ കേന്ദ്രങ്ങളിലൊന്നായി മാറാനുള്ള ദുബായിയുടെ പുതിയ വികസന പദ്ധതികളുടെ ഭാഗമാണ് വരാനിരിക്കുന്ന ‘ദുബായ് കാര്‍ മാര്‍ക്കറ്റ്’.