പാരീസ് : വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്ന എല്ലാ ആളുകളെയും നിശ്ചിത കാലയളവിലേക്ക് ക്വാറനൈ്റന്‍ ചെയ്യാന്‍ ഫ്രാന്‍സ് പദ്ധതി തയാറാക്കുന്നു. ഇത് അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പിന്തുടരുന്നതിന് രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും പരിഗണനയിലാണ്.

പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചാല്‍ ജൂലൈ 24 വരെ അടിയന്തരാവസ്ഥ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഒലിവിയര്‍ വെരാന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറനൈ്റനാണ് വിദേശത്തു നിന്നു വരുന്ന എല്ലാവര്‍ക്കും ഉദ്ദേശിക്കുന്നത്. വിദേശ സന്ദര്‍ശനങ്ങള്‍ക്കു ശേഷം മടങ്ങി വരുന്ന ഫ്രഞ്ച് പൗരന്‍മാരെ തന്നെയാണ് ഇതു പ്രധാനമായും ബാധിക്കുക. വിദേശികളായ സന്ദര്‍ശകരെ ഈ കാലയളവില്‍ രാജ്യത്തേക്ക് അധികം പ്രതീക്ഷിക്കുന്നില്ല.

അതേസമയം, അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജോലി ആവശ്യത്തിനായി സ്ഥിരമായി അതിര്‍ത്തി കടക്കുന്നവര്‍ക്കും ദീര്‍ഘദൂര ഡ്രൈവര്‍മാര്‍ക്കും ഈ നിര്‍ദേശത്തില്‍ ഇളവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി ക്രിസ്റ്റോഫ് കാസ്ററനറും വ്യക്തമാക്കിയിട്ടുണ്ട്.