തിരുവനന്തപുരം:സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറിപരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്. സ്കൂളുകള്‍ പരീക്ഷക്ക് മുമ്ബ് ഫയര്‍ ഫോഴ്സ് അണുവിമുക്തമാക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടാകില്ല.

വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് സ്കൂളുകള്‍ സംവിധാനം ഒരുക്കണമെന്നാണ് നിര്‍ദ്ദേശം. എല്ലാ സ്കൂളുകളിലും സാനിറ്റൈസര്‍ വിദ്യാഭ്യാസവകുപ്പ് തന്നെ എത്തിക്കും. കുട്ടികളെ തെര്‍മല്‍ സ്കാനിംഗ് നടത്തിയ ശേഷമായിരിക്കും പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കുക. പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.

കേന്ദ്ര അനുമതി കിട്ടയതോടെയാണ് എതിര്‍‍പ്പുകള്‍ക്കിടയിലും എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകള്‍ നടത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചത്. പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റാനായി അയ്യായിരത്തിലധികം കുട്ടികള്‍ ഇത് വരെ രജിസ്റ്റര്‍ ചെയ്തു. പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്കായി സേ പരീക്ഷ ഉടനുണ്ടുകുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

വിവിധ ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികള്‍ക്ക് പരീക്ഷ കേന്ദ്രം മാറ്റാനായി വൈകിട്ട് ആറ് വരെയാണ് അപേക്ഷിക്കാവുന്നത്. 23ന് പുതിയ കേന്ദ്രങ്ങള്‍ പ്രസിദ്ധീകരിക്കും. അപേക്ഷകരുടെ ഏണ്ണം കൂടിയാലുള്ള ക്രമീകരണത്തെക്കുറിച്ച്‌ വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നുണ്ട്.

സാമൂഹിക അകലം പാലിച്ച്‌ വിദ്യാര്‍ത്ഥികളെ ഇരുത്താനായി സ്കൂളുകളിലെ വലിയ ക്ലാസ് റൂമില്‍ പരീക്ഷ നടത്താനാണ് തീരുമാനം. രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും ഉച്ചക്ക് ശേഷം എസ്.എസ്.എല്‍.സി പരീക്ഷയും എന്ന നിലയിലാണ് ക്രമീകരണം.