ഏതൊരു ജനാധിപത്യസമൂഹത്തിൻറെയും സുഗമമായ പ്രവർത്തനത്തിന് അടിസ്ഥാനപരമായ തത്ത്വമാണ് സമാധാനപരമായി സംഘടിക്കാനുള്ള സ്വാതന്ത്ര്യമെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി ആർച്ച്ബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ.

സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ അമ്പത്തിയാറാമത് യോഗത്തിൽ ഈ സ്വതന്ത്ര്യത്തെ അധികരിച്ച് ഇരുപത്തിയെട്ടാം തീയതി വെള്ളിയാഴ്ച (28/06/24) സംസാരിക്കുകയായിരുന്നു.

ഭിന്ന അഭിപ്രായങ്ങളും വിശ്വാസങ്ങളും പുലർത്തുന്നവരുടെ സമാധാനപരമായ സഹവർത്തിത്വം സാധ്യമായ വൈവിധ്യമുള്ള ഒരു സമൂഹം രൂപം കൊള്ളുന്നത് അനായസകരമായി ഭവിക്കുന്നതിന് ഈ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ആർച്ചുബിഷപ്പ് ബലെസ്ത്രേരൊ പറഞ്ഞു.  ഈ സ്വാതന്ത്ര്യം, മറ്റെല്ലാ മൗലിക മനുഷ്യാവകാശങ്ങളെയും പോലെ, സാർവ്വത്രികവും അന്യാധീനപ്പെടുത്താനാവത്തതും അലംഘനീയവും ആണെന്നും അദ്ദേഹം പ്രസ്താവിച്ചു.