ഡാലസ് ∙ ശക്തരെന്നോ, അശക്തരെന്നോ വ്യത്യാസമില്ലാതെ വിവിധ രാജ്യങ്ങളിൽ കോവിഡ് 19 എന്ന മഹാമാരി നിർദാക്ഷിണ്യം പതിനായിരങ്ങളുടെ ജീവൻ കവർന്നെടുക്കുന്നത് കണ്ട് ലോക ജനത പകച്ചുനിൽക്കുമ്പോൾ എന്തുകൊണ്ട് ഈ മഹാമാരി ? എന്ത് കൊണ്ട് ഈ ഭയാനകാവസ്ഥ ? എന്ന് ചിന്തിച്ചു സമയം വൃഥാവാക്കാതെ നമ്മുടെ മുമ്പിൽ തുറന്നു കിടക്കുന്ന സഹനത്തിന്റെ പാതയിലൂടെ സധൈര്യം മുന്നേറുവാൻ ദൈവീകശക്തി പ്രാപിക്കേണ്ടതു അനിവാര്യമാണെന്നും ലോക് ഡൗൺ കാലങ്ങളിൽ കുടുംബാംഗങ്ങൾ വീട്ടിൽ ഒന്നിച്ചു കഴിയുമ്പോൾ തിരുവചന ധ്യാനത്തിനും പ്രാർത്ഥനയ്ക്കും കൂടുതൽ സമയം ചിലവഴിക്കണമെന്നും നോർത്ത് അമേരിക്ക– യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ ഉദ്ബോധിപ്പിച്ചു.

മെയ് 12 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച ഇന്റർ നാഷണൽ പ്രെയർ ലൈൻ ആറാം വാർഷിക സമ്മേളനത്തിൽ വചനശുശ്രൂഷ നിർവഹിക്കുകയായിരുന്നു തിരുമേനി. ദൈവത്തിന്റെ ഉത്തമസാക്ഷിയായി ജീവിക്കുകയും ജീവിതത്തിലൂടെ പ്രാവർത്തികമാക്കുകയും ചെയ്ത പൗലോസ് അപ്പോസ്തോലന്റെ സന്തത സഹചാരികളായിരുന്ന കഷ്ടത, രോഗം, തടവ്, പീഡനം എന്നിവയുടെ തീവ്രതയിലും നിർവ്യാജ സുവിശേഷം കാത്തുസൂക്ഷിക്കുന്നതിനും ജ്വലിച്ചു പ്രകാശിക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞുവെന്നത് നമ്മുടെ ജീവിതത്തിലും മാതൃകയാക്കണമെന്നും തിരുമേനി പറഞ്ഞു.
ഐപിഎല്ലിന്റെ കോർഡിനേറ്ററായ സി. വി. ശാമുവേൽ തിരുമേനിയെ സ്വാഗതം ചെയ്തു. 2014 മെയ് 1ന് 5 പേർ പ്രാർത്ഥിച്ചു ആരംഭിച്ച കൂട്ടായ്മ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന തലത്തിലേക്ക് ഉയർന്നതായി അദ്ദേഹം പറഞ്ഞു.

റവ. അജു അബ്രഹാമിന്റെ (അറ്റ്ലാന്റാ) പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഷാജി രാമപുരം (ഡാലസ്) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ഐപിഎല്ലിന്റെ സംഘാടകൻ ടി. എ. മാത്യു (ഹൂസ്റ്റൺ) നന്ദി രേഖപ്പെടുത്തി. ജോസഫ് മാത്യു മദ്ധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകി. നിരവധി പട്ടക്കാർ ഉൾപ്പെടെ  ധാരാളം പേർ വാർഷിക യോഗത്തിൽ പങ്കെടുത്തു.