കാലടി മണപ്പുറത്തു മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ബേസില്‍ മുരളി, ഫേസ്ബുക്കിലാണ് ബേസില്‍ തന്റെ പ്രതികരണം വ്യക്തമാക്കിയിരിയ്ക്കുന്നത്.

ആക്രമണത്തില്‍ പ്രതിഷേധിക്കാനും ശബ്ദമുയര്‍ത്താനും ജാതി മത രാഷ്ട്രീയ ഭേദമന്യേ ഞങ്ങളോടൊപ്പം നിന്ന എല്ലാ പൊതുജനങ്ങളോടും സിനിമ സംഘടനാ പ്രവര്‍ത്തകരോടും , അധികാരികളോടും , സര്‍ക്കാരിനോടുമുള്ള നന്ദി അറിയിക്കുന്നു എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.

പക്ഷെ ഇതെല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം വരും. തീയേറ്ററുകള്‍ വീണ്ടും തുറക്കും.ഇരുട്ട് മുറികളില്‍ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഇരിക്കുമ്ബോള്‍ പ്രൊജക്ടറിലെ വെളിച്ചം വലിയ സ്‌ക്രീനില്‍ പതിയുന്ന ആ നിമിഷം വരും.ആര്‍പ്പുവിളികളും ആഘോഷങ്ങളും ഉണ്ടാവും.അന്ന് ഞങ്ങളുടെ സിനിമയുമായി ഞങ്ങള്‍ തിരിച്ചു വരും.ഞങ്ങള്‍ എല്ലാവരും തിരിച്ചു വരും.നല്ല അന്തസ്സായിട്ട്.ഞങ്ങളുടെ കഴിവിലും ചെയ്യുന്ന ജോലിയിലും കഷ്ടപ്പാടിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഞങ്ങളുടെ സിനിമ ഇനി നിങ്ങളോടു സംസാരിക്കും എന്നാണ് പങ്കുവച്ചിരിയ്ക്കുന്നത്.

അതേ സമയം സെറ്റ് പൊളിച്ച സംഭവത്തില്‍ മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ നാല് പേര് കൂടി അറസ്റ്റില്‍. അകനാട് മുടക്കുഴ തേവരുകുടി വീട്ടില്‍ രാഹുല്‍ രാജ് (19), ഇരിങ്ങോള്‍ പട്ടാല്‍ കാവിശേരി വിട്ടില്‍ രാഹുല്‍ (23), കൂവപ്പടി നെടുമ്ബിള്ളി വീട്ടില്‍ ഗോകുല്‍ (25), കീഴില്ലം വാഴപ്പിള്ളി വീട്ടില്‍ സന്ദീപ് കുമാര്‍ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കാപ്പ നിയമം ചുമത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സെറ്റ് നശിപ്പിക്കുകയും അതുവഴി വര്‍ഗീയ കലാപത്തിന് വഴിവയ്ക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

ഇതിലെ മുഖ്യപ്രതി മലയാറ്റൂര്‍ സ്വദേശി കാര രതീഷിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മൂന്നു കൊലപാതകങ്ങള്‍ ഉള്‍പ്പടെ 29 കേസുകളില്‍ പ്രതിയാണ് ഇയാള്‍. രാഷ്ട്രീയ ബജ്‌റംഗദള്‍ ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂര്‍. ഇയാള്‍ സ്ഥലത്തെ കുപ്രസിദ്ധ ഗുണ്ട കൂടിയാണ്. കാരി രതീഷ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്.ഗുണ്ടാ പിരിവ് നിരസിച്ചതിനുള്ള പ്രകോപനത്തെ തുടര്‍ന്നാണെന്ന് രതീഷ് പൊലീസിനോട് പറഞ്ഞത്. മതവികാരം പറഞ്ഞാല്‍ കൂടുതല്‍ ആളുകളുടെ പിന്തുണയുണ്ടാകുമെന്ന് കരുതിയെന്നാണ് ഇയാളുടെ മൊഴി.