സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‍മാന് ദാരുണാന്ത്യം. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 സിനിമയിലെ സ്റ്റണ്ട്‍മാനാണ് അപകടത്തില്‍പെട്ടത്. സ്റ്റണ്ട്‍മാൻ ഏഴുമലയാണ് മരിച്ചത്. അപകടമുണ്ടായത് നിര്‍ണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ് ദാരുണമായ സംഭവം. ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്റ്റണ്ട്മാൻ ഏഴുമലയുടെ അകാല വിയോഗത്തില്‍ താരങ്ങള്‍ അടക്കം അനുശോചനം രേഖപ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമയിരിക്കും സര്‍ദാര്‍ 2 എന്നാണ് റിപ്പോര്‍ട്ട്.

 ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ ‘സര്‍ദാര്‍’ സിനിമ നിര്‍മിച്ചത്. നിര്‍മാണം നിര്‍വഹിച്ചത് പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ്. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോർച്യൂൺ സിനിമാസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.

സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ ‘സര്‍ദാറി’ല്‍ സ്‍പൈയായി കാര്‍ത്തിയെത്തിയപ്പോള്‍ 100 കോടി ക്ലബിലെത്തിയിരുന്നു.  വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, സായ് യൂസഫ്, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, അബ്‍ദൂള്‍, വിജയ് വരദരാജ് എന്നിവരുമുള്ളപ്പോള്‍ സംഗീതം ജി വി പ്രകാശ് കുമാറും ഛായാഗ്രാഹണം ജോര്‍ജ് സി വില്യംസും ആണ്.  കേരള പിആർഒ പി ശിവപ്രസാദ്.