ന്യൂഡല്‍ഹി: കോവിഡ് മഹാമാരി പ്രഹരമേല്‍പ്പിച്ച ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്ബനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 1,100 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഭക്ഷ്യ വിതരണ കമ്ബനിയായ സ്വിഗ്ഗി അറിച്ചു. 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് സൊമാറ്റോ പ്രഖ്യാപിച്ചതിന് തൊട്ട് പിറകെയാണ് സ്വിഗ്ഗിയുടെയും കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപനം.

നിര്‍ഭാഗ്യകരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകേണ്ടി വരുന്നതിനാല്‍ സ്വിഗ്ഗിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സങ്കടകരമായ കാര്യമാണിതെന്ന് സ്വിഗ്ഗി സഹസ്ഥാപകനും സി.ഇ.ഒയുമായ ശ്രീഹര്‍ഷ മജേറ്റി തിങ്കളാഴ്ച കമ്ബനി ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു. വിവിധ നഗരങ്ങളിലും ഓഫീസുകളിലുമായി ജോലി ചെയ്യുന്ന 1,100 ജീവനക്കാരെ പിരിച്ചുവിടുമെന്നും സി.ഇ.ഒയുടെ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

ബിസിനസ് അടുത്ത 18 മാസത്തോളം അസ്ഥിരമായി തന്നെ മുന്നോട്ടുപോവുകയാണെങ്കില്‍ സ്വിഗ്ഗി അടച്ചുപൂട്ടുകയോ കൈമാറുകയോ ചെയ്യേണ്ടിവരും. കോവിഡ് പ്രതിസന്ധി കമ്ബനിയുടെ ഭക്ഷ്യ വിതരണ ശ്യംഖലയെ സാരമായി ബാധിച്ചതെന്നും ഹ്രസ്വകാലത്തേക്ക് ഇത് തുടരുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡ് അനിശ്ചിതത്വത്തില്‍ നിന്ന് കൂടുതല്‍ കരകയറാന്‍ കമ്ബനി ചെലവ് വെട്ടികുറക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം നാലാംഘട്ട ലോക്ഡൗണിലേക്ക് സ്വിഗ്ഗി പിരിച്ചുവിടല്‍ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം മൂലം നഷ്ടത്തിലായ സൊമാറ്റോ ചെലവ് കുറക്കുന്നതിനായി 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനും താല്‍ക്കാലികമായി 50 ശതമാനം വരെ ശമ്ബളം വെട്ടിക്കുറക്കാനും തീരുമാനിച്ചിരുന്നു.