ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ജോലിയും ഭക്ഷണവുമില്ലാതെ തൊഴിലാളികള്‍ ദുരിതം അനുഭവിക്കുമ്ബോള്‍ ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ കരുതല്‍. കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കുന്ന പദ്ധതിയാണ് ആരംഭിച്ചത്. രാജിവ് ഗാന്ധി കിസാന്‍ ന്യായ് സ്‌കീം എന്ന പേരില്‍ ആദ്യഗഡുവായി 1500 കോടി രൂപ, 19 ലക്ഷം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറി. ഒരു ഏക്കര്‍ കൃഷി ചെയ്യുന്ന കര്‍ഷകന് പതിനായിരം രൂപയാണ് സഹായം അനുവദിക്കുക.

കരിമ്ബ് കര്‍ഷകര്‍ക്ക് 13000 രൂപയും നെല്‍ കര്‍ഷകര്‍ക്ക് 10000 രൂപയും ലഭിക്കും. പതിനാലിനം കൃഷികളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് ഗഡുക്കളായി 5750 കോടി രൂപ ബാങ്ക് വഴി വിതരണം ചെയ്യാനാണ് ഭൂപേഷ് ബാഗല്‍ സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ തൊണ്ണൂറ് ശതമാനം കര്‍ഷകരും പദ്ധതിയുടെ കീഴില്‍ വരും. ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ ദുരിതത്തിലായ തൊഴിലാളികള്‍ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനങ്ങളിലേക്ക് കാല്‍നടയായി സഞ്ചരിക്കുകയാണ്.

കടുത്ത പട്ടിണിയും സാമ്ബത്തിക പ്രതിസന്ധിയും ഇവരെ വലയ്ക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ജനോപകാര പ്രദമായ പദ്ധതികള്‍ നടത്തി ചോര്‍ന്ന് പോയ വോട്ട് ബാങ്ക് തിരികെ പിടിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. യു.പിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആയിരം ബസുകള്‍ പ്രഖ്യാപിച്ചതും ഇത്തരം തീരുമാനത്തിന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കുറഞ്ഞ കൂലി ഉറപ്പുവരുത്തുന്ന ‘ന്യായ്’ പദ്ധതി കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. കേന്ദ്ര ഭരണം കൈവിട്ട് പോയെങ്കിലും തങ്ങളുടെ സര്‍ക്കാര്‍ ഉള്ള സംസ്ഥാനങ്ങളിലെല്ലാം ഇത് നടപ്പാക്കുമെന്നാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.