കോഴിക്കോട്: വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങിയശേഷം പണം നൽകാതെ മുങ്ങുന്ന യുവാവ് കോഴിക്കോട് പിടിയിൽ. കണ്ണൂര്‍ സ്വദേശി അഭിലാഷിനെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകരയിലെ കടയില്‍ നിന്ന് മൂന്ന് ഐഫോണുകളാണ് ഇയാൾ ഇത്തരത്തിൽ തട്ടിയെടുത്തത്.  ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോൺ വാങ്ങി വ്യാജ പണമിടപാട് രേഖ കാണിച്ച് തട്ടിപ്പു നടത്തുന്ന പ്രതി പിടിയിൽ. കണ്ണൂര്‍ സ്വദേശി അഭിലാഷിനെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. രാമനാട്ടുകരയിലെ കടയില്‍ നിന്ന് പ്രതി മൂന്ന് ഐഫോണുകളാണ് സമാനരീതിയില്‍ പണം നൽകിയെന്ന് വിശ്വസിപ്പിച്ച് തട്ടിയത്.

മൊബൈൽ കടകളിലെത്തി വിലപിടിപ്പുള്ള ഫോണുകള്‍ വാങ്ങും. പണമിടപാടെല്ലാം ഓണ്‍ലൈനായി നടത്തും. ഇടപാട് സക്സസ്ഫുള്‍ എന്ന മൊബൈല്‍ സന്ദേശം കാണിച്ച് കടയുടമയെ പണമെത്തിയെന്ന് ബോധ്യപ്പെടുത്തും. ശേഷം സ്ഥലം വിടും. ഇതാണ് പ്രതി അഭിലാഷിൻറെ രീതി. രാമനാട്ടുകരയിലെ കടയിൽ നിന്ന് പ്രതിയുടെ തട്ടിപ്പും സമാന രീതിയിൽ തന്നെ. കടയിൽ നിന്ന് വാങ്ങിയത് രണ്ടര ലക്ഷംരൂപ വിലയുള്ള മൂന്ന് ഐഫോണുകള്‍. പണം അയച്ചെന്ന് ബോധ്യപ്പെടുത്തി പ്രതി മടങ്ങി. 

പണം അക്കൗണ്ടില്‍ വരാത്തതിനെ തുടര്‍ന്ന കടയുടമ ബാങ്ക് അധികൃതരെ ബന്ധപ്പെട്ടു. സര്‍വ്വര്‍ തകരാറായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞതോടെ കാത്തിരുന്നു. പക്ഷെ പണം അക്കൗണ്ടില്‍ വന്നില്ല. പ്രതിയുടെ ആധാര്‍കാര്‍‍‍ഡും വിലാസവും കണ്ടെത്തി ബന്ധപ്പെട്ടപ്പോള്‍ ഉടൻ അയക്കാമെന്ന് മറുപടി. പിന്നീട് ഫോണെടുക്കാതെയായി. ഇതോടെ കടയുടമ പൊലീസിൽ പരാതി നൽകി. മൊബൈൽ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി കാസര്‍കോടുണ്ടെന്ന് തിരിച്ചറിഞ്ഞു. 

പൊലീസ് അന്വേഷിച്ചെത്തുമ്പോഴും പ്രതി മറ്റൊരു മൊബൈൽ കടയിലായിരുന്നു. അടുത്ത തട്ടിപ്പിനും മുമ്പെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫറോക്ക് സ്റ്റേഷനിലെത്തിച്ച് പ്രതിയെ റിമാൻഡ് ചെയ്തു. സമാനമായി നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ കേസുകളും അന്വേഷിക്കുമെന്ന് ഫറോക്ക് പൊലീസ് അറിയിച്ചു.